തിരുവനന്തപുരം : സഹായം ആവശ്യപ്പെട്ട് ഫോണിൽ വിളിച്ച വിദ്യാർത്ഥിയോട് കയർത്ത് സംസാരിച്ച കൊല്ലം എം.എൽ.എ മുകേഷിനെതിരെ ബാലാവകാശ കമ്മിഷനിൽ പരാതി,. വിദ്യാർത്ഥി സംഘടനയായ എം.എസ്.എഫാണ് മുകേഷിനെതിരെ ബാലാവകാശ കമ്മീഷന് പരാതി നല്‍കിയത്. പത്താം ക്ലാസില്‍ പഠിക്കുന്ന കുട്ടി ഒന്നിലധികം തവണ ഫോണ്‍ വിളിച്ചതിന്റെ പേരില്‍ ഭീഷണിപ്പെടുത്തിയ എം.എല്‍.എയ്ക്കെതിരെ നടപടിയെടുക്കണമെന്നും അര്‍ഹമായ ശിക്ഷ നല്‍കണമെന്നുമാണ് ആവശ്യം.
പാലക്കാട് നിന്നും സഹായം അഭ്യർത്ഥിച്ച് വിളിച്ച പത്താം ക്ലാസുകാരനോടാണ് മുകേഷ് എം.എൽ.എ കയർത്തു സംസാരിക്കുന്നത്. സഹായത്തിനു വിളിക്കേണ്ടത് സ്വന്തം നാട്ടിലെ എംഎൽഎയെ ആണെന്നും തന്റെ നമ്പർ തന്ന കൂട്ടുകാരന്റെ ചെവിക്കുറ്റി അടിച്ചു പൊട്ടിക്കുമെന്നും മുകേഷ് പറയുന്നതിന്റെ ഓഡിയോ ക്ലിപ്പ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.
എന്നാൽ തനിക്കെതിരായി ആസൂത്രണം ചെയ്ത് നടക്കുന്ന പദ്ധതിയുടെ ഭാഗമാണ് ഇപ്പോള്‍ പ്രചരിക്കുന്ന ഓഡിയോയെന്ന് വിശദീകരിച്ച് മുകേഷ് രംഗത്തെത്തി. തെരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ പലരീതിയില്‍ ഹരാസ് ചെയ്തുള്ള ഇത്തരം ഫോണ്‍ വിളികള്‍ നേരിടുന്നുണ്ടെന്നും മുകേഷ് പറയുന്നു. കുട്ടികളോട് പെരുമാറേണ്ടത് എങ്ങനെയാണ് എന്ന് തന്നോടാരും പറഞ്ഞു തരേണ്ട അവസ്ഥയില്ലെന്നും മുകേഷ് പറയുന്നു. രാഷ്ട്രീയ പ്രചാരണമാണ് നിലവില്‍ നടക്കുന്നത്. ആരും ഇത് വിശ്വസിക്കരുത്. ഇതിന്‍റെ പേരില്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ടെന്നും മുകേഷ് പറയുന്നു.