pinarayi-vijayan

തിരുവനന്തപുരം: കേരളം മികച്ച നിക്ഷേപ സൗഹൃദ സംസ്ഥാനമാണെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ വാദത്തെ പരിഹസിച്ച് സോഷ്യൽ മീഡിയ. രാജ്യത്തെ വ്യവസായ സൗഹൃദ സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും പട്ടികയില്‍ ആദ്യ പത്ത് സ്ഥാനങ്ങളിൽ പോലും കേരളം ഇല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് വിമർശനം ഉയരുന്നത്. ഡിപ്പാര്‍ട്ടുമെന്റ് ഒഫ് പ്രമോഷന്‍ ഒഫ് ഇന്‍ഡസ്ട്രി ആന്‍ഡ് ഇന്റേണല്‍ ട്രേഡ് തയ്യാറാക്കിയ പട്ടികയുടെ നാലാം പതിപ്പിൽ കേരളം ഇരുപത്തിയെട്ടാം സ്ഥാനത്തായിരുന്നു.

സംസ്ഥാന സർക്കാർ തങ്ങൾക്ക് വലിയ പിന്തുണ നൽകുന്നുവെന്ന ഗോയെങ്ക ഗ്രൂപ്പിന്റെ അഭിനന്ദന ട്വീറ്റിന് മറുപടി മറുപടി നൽകവെയായിരുന്നു മുഖ്യമന്ത്രി ഇത്തരമൊരു വാദം ഉന്നയിച്ചത്. 'ഇന്ത്യയിലെ ഏറ്റവും നിക്ഷേപക സൗഹൃദ സംസ്ഥാനങ്ങളിലൊന്നാണ് കേരളം. അത് തുടരും. സുസ്ഥിരവും നൂതനവുമായ വ്യവസായങ്ങൾ ഇവിടെ അഭിവൃദ്ധിപ്രാപിക്കുന്നുവെന്ന് എൽ.ഡി.എഫ് സർക്കാർ ഉറപ്പാക്കുന്നുവെന്നും അദ്ദേഹം ട്വീറ്റ് ചെയ്യുകയായിരുന്നു.

Thank you @hvgoenka for allaying the apprehensions over Kerala's EoDB. Your honesty is much appreciated. Kerala has been one of the most investor friendly States in India and will continue to be so. The LDF Govt. ensures that sustainable and innovative industries thrive here. https://t.co/6zQO0AUFIG

— Pinarayi Vijayan (@vijayanpinarayi) July 4, 2021

എന്നാൽ, പിന്നാലെ സോഷ്യൽ മീഡിയയിൽ മുഖ്യമന്ത്രിയുടെ വാദത്തിനെതിരെ പരിഹാസം ഉയർന്നു. കേന്ദ്രസർക്കാരിന്റെ ഈസ് ഒഫ് ഡൂയിങ് ബിസിനസ് പട്ടികയിലെ സ്ഥാനമാണ് സംസ്ഥാനങ്ങൾ നിക്ഷേപക സൗഹൃദമാണോ എന്നതിന്റെ ഔദ്യോഗിക മാനദണ്ഡം. ഏറ്റവും ഒടുവിലെ പട്ടികയിൽ 36 സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കുമായി 29 സ്ഥാനങ്ങളാണ് നൽകിയിരിക്കുന്നത്. അതിൽ കേരളത്തിന്റെ സ്ഥാനം 28 ആണെന്ന് ചൂണ്ടിക്കാട്ടി രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കരും രംഗത്തെത്തി. കിറ്റെക്സ് വിവാദത്തിന്റെ പശ്ചാത്തലത്തിൽ കേരളം എന്ത് കൊണ്ട് വ്യവസായ സൗഹൃദ പട്ടികയിൽ പിന്നാക്കം പോകുന്നു എന്നത് ഇതിനോടകം ചർ‌ച്ചയായി കഴിഞ്ഞു.