കാബൂൾ: അമേരിക്കൻ സൈന്യത്തിന്റെ പിന്മാറ്റം പൂർണമാകുന്നതോടെ അഫ്ഗാനിസ്ഥാനിൽ ചുവടുറപ്പിക്കാൻ തയ്യാറായി ചൈന. യുദ്ധത്തിൽ തകർന്ന് തരിപ്പണമായ രാജ്യത്തെ പുനർ നിർമ്മാണത്തിന് സഹായിക്കാമെന്ന മോഹന വാഗ്ദ്ധാനം നൽകിയാണ് അവർ അഫ്‌ഗാനുമായി അടുക്കുന്നത്. പാകിസ്ഥാനിൽ ഇപ്പോൾ ചൈനയ്ക്ക് കാര്യമായ സ്വാധീനമുണ്ട്. അയൽക്കാരെ ഒന്നൊന്നായി തങ്ങളുടെ കാൽക്കീഴിലാക്കുമ്പോൾ ഇന്ത്യ ഭയന്നുപോകുമെന്നാണ് ചൈനയുടെ പ്രതീക്ഷ.
സാമ്പത്തിക സഹായം നൽകി രാജ്യങ്ങളെ ചൊൽപ്പടിക്കു നിറുത്തുന്ന തന്ത്രമാണ് ചൈനയുടെ വജ്രായുധം. അടിസ്ഥാന സൗകരങ്ങൾ സൗജന്യമായി നിർമ്മിച്ച് നൽകാം എന്ന വാഗ്ദ്ധാനം ചെയ്ത് നിക്ഷേപങ്ങൾ നടത്തി രാജ്യങ്ങളെ കടക്കെണിയിലാക്കി തങ്ങളുടെ ആജ്ഞാനുവർത്തികളാക്കുന്ന തന്ത്രമാണ് ചൈന പയറ്റുന്നത്. പാകിസ്ഥാനിൽ ഈ തന്ത്രം പരീക്ഷിച്ച് വിജയിച്ചതാണ്.
ചൈനയുടെ പ്രധാന പദ്ധതികളിലൊന്നായ ബെൽറ്റ് ആൻഡ് റോഡ് ഇനിഷ്യേറ്റീവിന്റെ (ബിആർഐ) ഭാഗമായി ചൈന-പാകിസ്ഥാൻ സാമ്പത്തിക ഇടനാഴി (സിപിഇസി) സ്ഥാപിക്കാൻ നേരത്തേതന്നെ അഫ്‌ഗാനിസ്ഥാനുമായി ധാരണയായിരുന്നു. ഇതിന്റെ ഭാഗമായി അഫ്ഗാനിസ്ഥാനിലേക്ക് പുതിയ ഹൈവേകളും റെയിൽ മാർഗങ്ങളും വാതക, എണ്ണ പൈപ്പ് ലൈനുകളും സ്ഥാപിക്കാൻ സാമ്പത്തിക സഹായം നൽകാനാണ് ചൈന ഒരുങ്ങുന്നത്.
അഫ്ഗാനിസ്ഥാനും വടക്കുപടിഞ്ഞാറൻ പാകിസ്ഥാൻ നഗരമായ പെഷവാറും തമ്മിൽ ഒരു പ്രധാന റോഡ് നിർമ്മിക്കുക എന്നതാണ് ചർച്ച ചെയ്യപ്പെടുന്ന സുപ്രധാന പദ്ധതി. കാബൂളിലെയും ബീജിംഗിലെയും അധികൃതർ തമ്മിൽ ഇക്കാര്യത്തെക്കുറിച്ച് പലതവണ ചർച്ചചെയ്തു എന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. അഫ്‌ഗാൻ ഉൾപ്പടെയുള്ള മൂന്നാം കക്ഷികളുമായി തങ്ങൾ ചർച്ച നടത്തുന്നുണ്ടെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് ഷാവോ ലിജിയാൻ കഴിഞ്ഞ മാസം സ്ഥിരീകരിക്കുകയും ചെയ്തിരുന്നു.
ബിആർഐ പദ്ധതി അഫ്ഗാനിസ്ഥാനിലേക്ക് നീട്ടാൻ അഞ്ചുവർഷത്തിലധികമായി ചൈന ശ്രമിക്കുന്നുണ്ടെങ്കിലും വിജയിച്ചിരുന്നില്ല. അമേരിക്കയായിരുന്നു അതിന് പ്രധാന തടസം. വാഷിംഗ്ടണിന് അസ്വസ്ഥതയുണ്ടാക്കുന്ന എന്തെങ്കിലും ചെയ്യാൻ അഫ്‌ഗാനും പേടിയായിരുന്നു. ഇപ്പോൾ അമേരിക്കൻ സൈന്യം രാജ്യത്തുനിന്ന് പൂർണമായി പിന്മാറുന്ന ഘട്ടത്തിൽ അഫ്‌ഗാൻ പദ്ധതിക്ക് സമ്മതം മൂളും എന്നുതന്നെയാണ് ചൈനയുടെ പ്രതീക്ഷ.
അമേരിക്കൻ സൈന്യം പൂർണമായി പിന്മാറുന്നതോടെ താലിബാൻ രാജ്യത്ത് പിടിമുറുക്കുമെന്ന് അഫ്‌ഗാൻ ഭരണകൂടത്തിന് ഭയമുണ്ട്. അതിനാൽ സൈനികമായും സാമ്പത്തികമായും സഹായം ചെയ്യാൻ കഴിവുള്ള ഒരു സഖ്യ കക്ഷിയെ അവർക്ക് ആവശ്യമുണ്ട്. ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തുകയാണ് ചൈനയുടെ ലക്ഷ്യവും. ബിആർഐ എന്ന തന്ത്രത്തിലൂടെ ഏഷ്യ, ആഫ്രിക്ക, യൂറോപ്പ് എന്നിവിടങ്ങളിലെ 60 രാജ്യങ്ങളുമായി ബന്ധം സ്ഥാപിക്കാൻ കഴിയുമെന്നും അങ്ങനെ വളരെ എളുപ്പത്തിൽ ലോകത്തിലെ വൻ സാമ്പത്തിക ശക്തിയാകാൻ കഴിയുമെന്നുമാണ് ചൈനയുടെ മോഹന സ്വപ്നം. ഇതിന് തടയിടാൻ അമേരിക്ക ഉൾപ്പടെയുള്ള വൻ ശക്തികൾ തീവ്രശ്രമം തുടരുകയാണ്. അതിനാൽ ചൈനയുടേത് ഒരിക്കലും നടക്കാത്ത സുന്ദരസ്വപ്നമായി അവശേഷിക്കുമെന്ന് കാര്യം ഉറപ്പാണ്.