തിരുവനന്തപുരം: തനിക്കെതിരെ പ്രഖ്യാപിച്ച ഏത് അന്വേഷണത്തേയും സ്വാഗതം ചെയ്യുന്നുവെന്ന് കെ പി സി സി അദ്ധ്യക്ഷൻ കെ സുധാകരൻ. സര്‍ക്കാരിനോടും സര്‍ക്കാരിന്‍റെ പൊലീസിനോടും പറയാനുള്ളത് വിശ്വാസയോഗ്യമായ ഒരാളിന്‍റെ പരാതിയുടെ അടിസ്ഥാനത്തില്‍ കേസെടുക്കണമെന്നാണ്. പരാതി കൊടുത്ത തന്‍റെ മുൻ ഡ്രൈവർ ബാങ്കില്‍ കൊടുത്ത ജോലി ദുരുപയോഗം ചെയ്‌ത് 19 ലക്ഷം രൂപ തിരിമറി നടത്തിയ വ്യക്തിയാണ്. ഫിക്‌സഡ് ഡപ്പോസിറ്റ് അടയ്ക്കാന്‍ കൊണ്ടുവന്ന പണം അവിടെ നിന്ന് അടിച്ചുമാറ്റി. ഇതേ തുടര്‍ന്ന് ബാങ്കില്‍ നിന്ന് പുറത്താക്കിയതാണെന്നും സുധാകരൻ ആരോപിച്ചു.
ഞങ്ങളുടെ കാലത്തല്ല ബാങ്കില്‍ നിന്ന് പുറത്താക്കിയത്. ഇപ്പോള്‍ അയാള്‍ സി പി എമ്മിലേക്ക് എത്തിയിരിക്കുന്നു.കണ്ണൂര്‍ എയര്‍പോര്‍ട്ടില്‍ ജോലി നല്‍കാമെന്ന് പറഞ്ഞ് പലരോടും പണം വാങ്ങിയിട്ടുണ്ട്. രാവും പകലും മദ്യപിക്കുന്ന ഒരാളാണ്. ഇങ്ങനെ ഒരാളിന്‍റെ പരാതിയുടെ പുറത്ത് ഒരു വിജിലന്‍സ് കേസ് പാര്‍ലമെന്‍റ് അംഗമായ തനിക്കെതിരെ എടുക്കുമ്പോള്‍ അതിന്‍റെ നിയമവശങ്ങള്‍ പരിശോധിക്കാനുള്ള ബുദ്ധിയെങ്കിലും സര്‍ക്കാരിന്‍റെ ഭാഗത്തുനിന്ന് ഉണ്ടാകണമെന്നും സുധാകരൻ പറഞ്ഞു.
വിജിലന്‍സ് അന്വേഷണമെന്നല്ല, സി ബി ഐ അന്വേഷണമോ ജുഡീഷ്യല്‍ അന്വേഷണമോ നടത്തിക്കോളൂ. എന്ത് അന്വേഷണമാണ് തനിക്കെതിരെ നടത്താന്‍ സി പി എമ്മിന് കഴിയുന്നത് അതെല്ലാം നടത്തിക്കോളു.
ഒരു രൂപയുടെ എങ്കിലും സാമ്പത്തിക ക്രമക്കേടോ തെറ്റായ എന്തെങ്കിലും രാഷ്ട്രീയ പ്രവര്‍ത്തനങ്ങളോ തന്‍റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടുണ്ടെന്ന് തെളിയിക്കാനായാല്‍ അന്ന് രാഷ്ട്രീയ പ്രവര്‍ത്തനം അവസാനിപ്പിക്കും. ഡി സി സിയുടെ സാമ്പത്തിക കാര്യങ്ങളില്‍ കൃത്യമായി കണക്ക് ബോധിപ്പിക്കാറുണ്ട്. പാര്‍ട്ടിയില്‍ ഒരാള്‍ക്കും ഇതേക്കുറിച്ച് പരാതിയില്ലെന്നും കെ സുധാകരൻ ചൂണ്ടിക്കാട്ടി.
മറ്റുള്ളവർ തീക്കുണ്ടം കത്തിക്കുമ്പോൾ ഓലച്ചൂട്ടെങ്കിലും സി പി എം കത്തിക്കണ്ടേ. തനിക്കെതിരായ വിജിലൻസ് അന്വേഷണം സി പി എമ്മിന്‍റെ ഓലച്ചൂട്ടാണ്. താത്ക്കാലിക ഡ്രൈവറായിരുന്ന് തന്നെ ചതിക്കാൻ ശ്രമിച്ചിരുന്ന ആളാണ് പരാതിക്കാരൻ. ഗൾഫിൽ നിന്ന് ഒരാളോടും ഡി സി സി ഓഫീസ് നിർമ്മാണത്തിന് പിരിവെടുത്തിട്ടില്ല. കേസ് രാഷ്ട്രീലക്ഷ്യം വച്ചുള്ളതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.