muhammad

കണ്ണൂർ: മലയാളി പൊളിയാണെന്ന് പുത്തൻ തലമുറ പറയുന്നത് വെറുതെയല്ല. ഒരാവശ്യം വന്നാൽ ആവശ്യക്കാരന് കൈയയച്ച് സഹായം ഒഴുകിയെത്തും. അപൂ‌ർവമായ ജനിതക രോഗം ബാധിച്ച് ചികിത്സയ്‌ക്ക് പണം തേടിയിരുന്ന മാട്ടൂലിൽ മുഹമ്മദ് എന്ന കുട്ടിയ്‌ക്ക് മരുന്നിന് ആവശ്യമായ 18 കോടി രൂപ നമ്മൾ മലയാളികൾ മുഴുവനും എത്തിച്ചു.

മുഴുവൻ പണവും ലഭിച്ചതായും കേരളത്തിലെ എല്ലാ ജനങ്ങൾക്കും നന്ദി പറയുന്നതായും മുഹമ്മദിന്റെ കുടുംബം അറിയിച്ചു. മരുന്നിനുള‌ള തുക മുഴുവനായും ലഭിച്ചെന്ന് മാട്ടൂൽ പഞ്ചായത്ത് പ്രസിഡന്റ് ഫാരിഷ ഔദ്യോഗികമായി അറിയിച്ചു.

സ്പൈനൽ മസ്‌കുലാർ അട്രോഫി എന്ന ജനിതക രോഗമാണ് മുഹമ്മദിന് ബാധിച്ചത്. മുഹമ്മദിന്റെ സഹോദരി അഫ്രയ്‌ക്കും ഇതേ രോഗമാണ്. ചെറുപ്പത്തിൽ മതിയായ ചികിത്സ ലഭിക്കാതെ ദുരിതമനുഭവിച്ചിട്ടുണ്ട് അഫ്ര. തന്റെ പോലെ അനുജന് വരരുതെന്ന് അഫ്ര അപേക്ഷിച്ചിരുന്നു. വിദേശത്ത് നിന്നും രോഗത്തിനുള‌ള മരുന്ന് എത്തിച്ച് ഒരു ഡോസ് കുത്തിവയ്‌പ്പ് എടുക്കുന്നതോടെ മുഹമ്മദിന് സാധാരണ ജീവിതത്തിലേക്ക് മെല്ലെ മടങ്ങിയെത്താൻ കഴിയുമെന്നാണ് പ്രതീക്ഷ.

രണ്ട് വയസിന് മുൻപാണ് സോൾജൻസ്‌മ എന്ന വിലയേറിയ മരുന്ന് കുത്തിവയ്‌ക്കേണ്ടത്. ഒന്നര വയസുകാരനായ മുഹമ്മദിന് ഇതോടെ രക്ഷപ്പെടാനാകുമെന്ന് പ്രതീക്ഷ വന്നിരിക്കുകയാണ്. വെറും ആറ് ദിവസം കൊണ്ടാണ് വേണ്ട പണം ലഭിച്ചിരിക്കുന്നത്.