sabu

കൊച്ചി: കിറ്റക്സിലെ പരിശോധനയുടെ പേരിൽ ഒരുമാസം ഒരു മൃഗത്തെപ്പോലെ പീഡിപ്പിച്ചെന്ന് കിറ്റക്സ് ഉടമ സാബു ജേക്കബ്. മന്ത്രി പി. രാജീവിന്റെ വാർത്താസമ്മേളനത്തിന് പിന്നാലെയാണ് സാബു ജേക്കബിന്റെ പ്രതികരണം. ഇപ്പോൾ തന്നെ കുഴപ്പക്കാരനാക്കി ചിത്രീകരിക്കാനാണ് ശ്രമമെന്നും അദ്ദേഹം ആരോപിച്ചു.

സർക്കാരിനെയോ വ്യവസായ മന്ത്രിയെയോ വെല്ലുവിളിക്കാനോ ഒന്നുമല്ല. ഇവിടെ ഒരു വ്യവസായി നേരിട്ട പീഡനമാണ്. ഒരു മൃഗത്തെ പോലെ ഒരു വ്യവസായിയെ ഒരുമാസമിട്ട് പീഡിപ്പിച്ചു. അല്ല, തൊഴിലാളികളെ പീഡിപ്പിച്ചു. ആർക്കും അതിൽ പരാതിയുണ്ടായില്ല. തന്റെ വഴി തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം തനിക്കുണ്ടെന്നും സാബു ജേക്കബ് വ്യക്തമാക്കി.

നല്ലരീതിയിൽ പോയിക്കൊണ്ടിരിക്കുന്ന ഒരു സ്ഥാപനത്തെ 73 കുറ്റങ്ങൾ ചെയ്തതായി കാണിച്ചുകൊണ്ട് ഒരു മെമ്മോ നൽകിയതായും അദ്ദേഹം പറഞ്ഞു. 3500 കോടിയുടെ പദ്ധതി തന്നെയില്ല എന്നാണ് സർക്കാർ ഇപ്പോൾ പറയുന്നത്. അപ്പോൾ ഈ സ്ഥാപനം മുന്നോട്ടു കൊണ്ടുപോകാൻ പറ്റുമോ എന്നുള്ള രീതിയിലാണ് കാര്യങ്ങൾ പൊയ്‌ക്കൊണ്ടിരിക്കുന്നത്. 15,000 പേരുള്ള ഈ സ്ഥാപനം തന്നെ അടയ്ക്കണം അല്ലെങ്കിൽ അടപ്പിക്കും എന്ന രീതിയിലാണ് കാര്യങ്ങൾ പൊയ്‌ക്കൊണ്ടിരിക്കുന്നത്. ഇതുവരെ ഉണ്ടായത് പ്രശ്‌നം പരിഹരിക്കലല്ലെന്നും അദ്ദേഹം പറഞ്ഞു. ഒൻപത് സംസ്ഥാനങ്ങളിൽനിന്ന് ക്ഷണം ലഭിച്ചു. മന്ത്രിമാരുമായും മറ്റ് മുതിർന്ന ഉദ്യോഗസ്ഥരുമായും ചർച്ച പുരോഗമിക്കുകയാണെന്നും സാബു കൂട്ടിച്ചേർത്തു.