തൃക്കാക്കര: വൈഗ വധക്കേസിൽ പിതാവ് സാനുമോഹനെതിരായ കുറ്റപത്രം പൊലീസ് ഈയാഴ്ച തന്നെ സമർപ്പിക്കും. സാനുമോഹനെതിരെ സാഹചര്യ തെളിവുകൾ മാത്രമേയുള്ളൂ. ഇയാളുടെ സുഹൃത്തുക്കളും ബന്ധുക്കളും ഉൾപ്പെടെ നാല്പതോളം പേർ സാക്ഷിപ്പട്ടികയിലുണ്ട്.
പൂനെയിൽ ആറുകോടിയുടെ തട്ടിപ്പ് നടത്തിയ കേസിൽ മുംബയ് ജയിലിലാണ് ഇപ്പോൾ സാനു.
സാമ്പത്തിക ബാധ്യതകളിൽ നിന്ന് ഒളിച്ചോടാനുള്ള ശ്രമമാണ് മകൾ വൈഗയുടെ കൊലപാതകത്തിൽ കലാശിച്ചതെന്ന് കുറ്റപത്രത്തിൽ പറയുന്നു.കടക്കാരിൽ നിന്ന് രക്ഷപ്പെടാൻ മകളെ കൊന്നശേഷം താൻ ആത്മഹത്യ ചെയ്തതാണെന്ന് വരുത്തിത്തീർത്ത് മറ്റൊരു സ്ഥലത്തുപോയി മറ്റൊരു പേരിൽ ജീവിക്കാനായിരുന്നു പദ്ധതിയെന്നും വ്യക്തമാക്കിയിട്ടുണ്ട്.
സാനു ആത്മഹത്യയ്‌ക്ക് ശ്രമിച്ചില്ല
വൈഗയെ കൊന്ന ശേഷം താൻ ആത്മഹത്യയ്‌ക്ക് ശ്രമിച്ചെന്ന സാനു മോഹന്റെ മൊഴി കള്ളമാണെന്ന് അന്വേഷണ സംഘം കണ്ടെത്തി. ഗോവയിൽ ഹോട്ടലിൽ വച്ച് മദ്യത്തിൽ കലർത്തി എലിയെ കൊല്ലാനുള്ള വിഷബിസ്‌ക്കറ്റ് കഴിച്ചെന്നും പിന്നീട് കൈ മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചെന്നുമായിരുന്നു സാനുവിന്റെ മൊഴി. വിഷബിസ്‌ക്കറ്റ് വാങ്ങിയതായി പറഞ്ഞ മെഡിക്കൽ ഷോപ്പിലും ഹോട്ടലിലും നടത്തിയ അന്വേഷണത്തിലാണ് കള്ളം പുറത്തായത്.
അന്വേഷണ സംഘം
കൊച്ചി സിറ്റി പൊലീസാണ് വൈഗ കേസ് അന്വേഷിക്കുന്നത്. ഡെപ്യൂട്ടി പൊലീസ് കമ്മിഷണർ ഐശ്വര്യ ഡോംഗ്റെ, തൃക്കാക്കര എ.സി.പി ആർ.ശ്രീകുമാർ, തൃക്കാക്കര സി.ഐ കെ. ധനപാലൻ എന്നിവർക്കാണ് നേതൃത്വം.