തിരുവനന്തപുരം: ഐ എസ് ആർ ഒ ചാരക്കേസിൽ പ്രതികളെ അറസ്റ്റ് ചെയ്‌തത് ഐ ബി ഉദ്യോഗസ്ഥനായ ആർ ബി ശ്രീകുമാറിന്‍റെ നിർദേശ പ്രകാരമായിരുന്നുവെന്ന് അന്വേഷണ സംഘത്തലവനായിരുന്ന സിബി മാത്യൂസ്. വിദേശ വനിതകളും നമ്പി നാരായണനും ചേർന്ന് ചാരവൃത്തി നടത്തിയെന്നും തിരുവനന്തപുരം ജില്ലാ കോടതിയിൽ നൽകിയ മുൻകൂർ ജാമ്യാപേക്ഷയിൽ സിബി മാത്യൂസ് പറയുന്നു. ചാരക്കേസിൽ പ്രതികളുടെ അറസ്റ്റിന്‍റെ പൂർണ ഉത്തരവാദിത്തം ഐ ബി ഉദ്യോഗസ്ഥരുടെ മേൽചാരിയാണ് സിബി മാത്യൂസിൻ്റെ ജാമ്യ ഹർജി.
സിബിമാത്യൂസ് നൽകിയ ജാമ്യഹർജിയെ എതിർത്ത് നമ്പി നാരായണനും കോടതിയിൽ ഹർജി നൽകിയിട്ടുണ്ട്. ഹർജി വ്യാഴാഴ്‌ച കോടതി പരിഗണിക്കും. ചാരക്കേസിൽ നമ്പി നാരായണനെ കുരുക്കാൻ പൊലീസ് -ഐ ബി ഉദ്യോഗസ്ഥർ ചേർന്ന് ഗൂഢാലോചന നടത്തിയെന്ന സി ബി ഐ കേസിൽ നാലാം പ്രതിയാണ് സിബി മാത്യൂസ്.
നമ്പി നാരായണന്‍റെ ബന്ധം മാലി സ്വദേശികളുടെ മൊഴിയിൽ നിന്നും വ്യക്തമായിരുന്നുവെന്ന് സിബി മാത്യൂസ് പറയുന്നു. നമ്പി നാരായണനെയും അന്നത്തെ ഐ ജിയായിരുന്ന രമണ്‍ ശ്രീവാസ്‌തവയെയും അറസ്റ്റ് ചെയ്യാൻ ഐ ബി ഉദ്യോഗസ്ഥർ നിരന്തരമായി സമ്മർദ്ദം ചെലുത്തിയിരുന്നു. ചാരവൃത്തി നടന്നുവെന്ന് ബോദ്ധ്യപ്പെട്ടതുകൊണ്ടാണ് എല്ലാ നിയമനടപടികളും പാലിച്ച് അന്വേഷണ ഉദ്യോഗസ്ഥനായ ജോഗേഷ് നമ്പി നാരായണനെ അറസ്റ്റ് ചെയ്‌തത്. അന്വേഷണ സംഘം തലവനായ താനാണ് സി ബി ഐ അന്വേഷണത്തിന് ശുപാർശ നൽകിയത്. പക്ഷെ കേസ് ഏറ്റെടുത്ത സി ബി ഐ പലകാര്യങ്ങളും മറച്ചുവച്ചുവെന്നും സിബി മാത്യൂസ് പറയുന്നു.
ഐ ബിയും റോയും നൽകിയ വിവരമനുസരിച്ചാണ് ചാരക്കേസിൽ മാലി വനിതകളായ മറിയം റഷീദയെയും ഫൗസിയ ഹസനെയും അറസ്റ്റ് ചെയ്യുന്നത്. ചാരക്കേസിൽ മറിയം റഷീദയുടെ പങ്കിനെ കുറിച്ച് ഐ ബി ഡെപ്യൂട്ടി ഡയറക്‌ടർ ആയിരുന്ന ആർ ബി ശ്രീകുമാറാണ് വിവരം നൽകിയത്. മാലി വനിതകളുടെ മൊഴിയിൽ നിന്നും ശാസ്ത്രജ്ഞർ ചാരപ്രവർത്തനം നടത്തിയെന്ന് വ്യക്തമായി. തിരുവനന്തപുരം-ചെന്നൈ- കൊളംബോ കേന്ദ്രീകരിച്ച് സ്പൈ നെറ്റ് വർക്കുണ്ടെന്ന് ഫൗസിയയുടെ മൊഴിയിൽ നിന്നും വ്യക്തമായി.
മറിയം റഷീദിയും ഫൗസിയുമായി ആർമി ക്ലബിൽ പോയ ഉദ്യോഗസ്ഥന്‍റെ കാര്യം സി ബി ഐ കേസ് ഡയറിയിൽ ഉൾപ്പെടുത്തിയില്ല. ആർമി ക്ലബില്‍ പോയ സ്ക്വാഡ്രന്‍റ് ലീഡറുടെ ഫോട്ടോ ഫൗസിയ ഹസൻ തിരിച്ചറിഞ്ഞതാണെന്നും സിബി മാത്യൂസ് ജാമ്യ ഹർജിയിൽ പറയുന്നു.