mathew-kuzhalnadan

തിരുവനന്തപുരം: മൂവാറ്റുപുഴ പോക്സോ കേസുമായി ബന്ധപ്പെട്ട് മാത്യു കുഴൽനാടൻ എം.എൽ.എയെ ജനകീയ വിചാരണ ചെയ്യുമെന്ന് ഡി.വെെ.എഫ്.ഐ. നാളെ രാവിലെ 10 മണിക്ക് മൂവാറ്റുപുഴയിൽ പ്രതീകാത്മക ജനകീയ വിചാരണ സംഘടിപ്പിക്കുമെന്ന് ഡി.വെെ.എഫ്.ഐ അറിയിച്ചു. പോക്സോ കേസ് പ്രതിയെ പരസ്യമായി സംരക്ഷിക്കുകയും വക്കാലത്ത് ഏറ്റെടുക്കുകയും ചെയ്ത കുഴൽനാടന്റെ നടപടി സാംസ്‌കാരിക കേരളത്തിന് അപമാനമാണ്. അദ്ദേഹം ഇരയെ അപമാനിക്കുകയും വേട്ടക്കാരെ സംരക്ഷിക്കുകയും ചെയ്യുന്ന നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. പോക്‌സോ കേസിൽ പ്രതിയായ യൂത്ത് കോൺഗ്രസ് ജില്ലാ ജനറല്‍ സെക്രട്ടറി ഷാൻ മുഹമ്മദിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയതോടെ പ്രതിയെ രക്ഷിച്ചെടുക്കാനുള്ള കുഴൽനാടന്റെ ശ്രമങ്ങൾ പരാജയപ്പെട്ടിരിക്കുകയാണെന്നും ഡി.വെെ.എഫ്.ഐ സംസ്ഥാന സെക്രട്ടറി എ.എ. റഹീം ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത കുറിപ്പിൽ പറയുന്നു.

എ.എ. റഹീമിന്റെ ഫേസ്ബുക്ക് പോസ്റ്റ്

പോത്താനിക്കാട് പോക്‌സോ കേസ് പ്രതിക്ക് സംരക്ഷണം; മാത്യു കുഴൽനാടൻ എംഎൽഎയെ ജനകീയ വിചാരണ ചെയ്യും

പോത്താനിക്കാട് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ രണ്ടാം പ്രതിയും യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറിയുമായ ഷാൻ മുഹമ്മദിനെ പരസ്യമായി സംരക്ഷിക്കുകയും വക്കാലത്ത് ഏറ്റെടുക്കുകയും ചെയ്ത മാത്യു കുഴൽനാടൻ എം.എൽ.എ.യുടെ നടപടി സാംസ്‌കാരിക കേരളത്തിന് അപമാനമാണ്. മാത്യു കുഴൽനാടൻ ഇരയെ അപമാനിക്കുകയും വേട്ടക്കാരെ സംരക്ഷിക്കുകയും ചെയ്യുന്ന നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. പോക്‌സോ കേസിൽ പ്രതിയായ യൂത്ത് കോൺഗ്രസ് ജില്ലാ ജനറല്‍ സെക്രട്ടറി ഷാൻ മുഹമ്മദിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയതോടെ പ്രതിയെ രക്ഷിച്ചെടുക്കാനുള്ള മാത്യു കുഴൽനാടൻ എം.എൽ.എ.യുടെ ശ്രമങ്ങൾ പരാജയപ്പെട്ടിരിക്കുകയാണ്. ഈ വിധിയിലൂടെ കുഴൽനാടനും കൂട്ടരും കെട്ടിപൊക്കിയ നുണക്കഥകൾ പൊളിഞ്ഞുവീണിരിക്കുകയാണ്.

നീതിപീഠത്തേയും ജനാധിപത്യത്തേയും വെല്ലുവിളിക്കുന്ന നിലപാട് ഒരു ജനപ്രതിനിധിക്ക് ചേരുന്നതല്ല. പോക്‌സോ കേസിൽ ഷാൻ മുഹമ്മദിനെ പ്രതി ചേർത്തത് രാഷ്ട്രീയ പ്രേരിതമെന്നാണ് എം.എൽ.എയും യൂത്ത് കോൺഗ്രസും ഇതുവരെ അവകാശപ്പെട്ടിരിന്നത്. ഇരയോടൊപ്പം നിൽക്കേണ്ട ജനപ്രതിനിധി വേട്ടക്കാരനൊപ്പം നിൽക്കുന്നത് നീതീകരിക്കാനാകില്ല. പ്രതിയെ പരസ്യമായി ന്യായീകരിക്കുകയും സാമൂഹിക മാധ്യമങ്ങളിൽ പ്രതിക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കുകയുമാണ് എംഎൽഎ. കുഴൽനാടൻ കോടതിയിൽ ഹാജരായില്ലെങ്കിലും പ്രതിയ്ക്കുവേണ്ടി ഹാജരായ ആസിഫ് അലി കോൺഗ്രസ് നേതാവാണ്. കോൺഗ്രസ് നേതൃത്വം അറിഞ്ഞുകൊണ്ടാണ് പ്രതിയെ സംരക്ഷിക്കുന്നത് എന്നതിന് തെളിവാണ് ഇത്.

യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി ഷാൻ മുഹമ്മദിനെ യൂത്ത് കോൺഗ്രസ് ഇതുവരെയും നടപടിയെടുത്ത് പുറത്താക്കിയിട്ടില്ല. ഇവർ ജനാധിപത്യ കേരളത്തോട് മാപ്പു പറയണം. നീതിപീഠത്തോട് അല്പമെങ്കിലും ആദരവുണ്ടെങ്കിൽ ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിക്കപ്പെട്ട പ്രതിയെ നിയമത്തിന് മുന്നിൽ ഹാജരാക്കുകയാണ് കുഴൽനാടൻ ചെയ്യേണ്ടത്. ജനാധിപത്യത്തെ വെല്ലുവിളിച്ചുകൊണ്ട് പോക്‌സോ കേസ് പ്രതിയേയും സഹായിയായ യൂത്ത് കോൺഗ്രസ്സ് ജില്ലാ നേതാവിനെ സംരക്ഷിക്കുന്ന മുവാറ്റുപുഴ എംഎൽഎ മാത്യു കുഴൽനാടനെ ഡിവൈഎഫ്‌ഐ ജനകീയമായി വിചാരണ ചെയ്യും. നാളെ രാവിലെ 10 മണിക്ക് മൂവാറ്റുപുഴയിൽ സംഘടിപ്പിക്കുന്ന പ്രതീകാത്മക ജനകീയ വിചാരണ സംസ്ഥാന സെക്രട്ടറി എ എ റഹിം ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡന്റ് എസ് സതീഷ്, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളായ എ എ അൻഷാദ്, ഡോ. പ്രിൻസി കുര്യാക്കോസ് എന്നിവർ പങ്കെടുക്കും.