modi

തിരുവനന്തപുരം: കണ്ണൂർ മാട്ടൂലിൽ അപൂർവ്വ രോഗം ബാധിച്ച ഒന്നര വയസുകാരൻ മുഹമ്മദിന്റെ ചികിൽസയ്‌ക്ക്‌ ആവശ്യമായ സോൾജെൻസ്‌മ മരുന്നിനുള്ള ഇറക്കുമതി തീരുവയും ജി.എസ്‌.ടിയും ഒഴിവാക്കണമെന്ന്‌ അഭ്യർത്ഥിച്ച്‌ രാജ്യസഭാ അംഗം എളമരം കരീം എം.പി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക്‌ കത്തയച്ചു. സോൾജെൻസ്‌മ മരുന്നിന്‌ ഏകദേശം 18 കോടി രൂപയാണ്‌ വില. 23 ശതമാനം ഇറക്കുമതി തീരുവയും 12 ശതമാനം ജി.എസ്‌.ടിയും ചേരുമ്പോൾ നികുതിയിനത്തിൽ മാത്രം ആറര കോടി രൂപ ചെലവുവരും.

മഹാരാഷ്ട്രയിൽ തീര എന്ന കുട്ടിക്ക്‌ ഇതേ മരുന്നിനുള്ള നികുതികൾ കഴിഞ്ഞ ഫെബ്രുവരിയിൽ കേന്ദ്രം ഇടപെട്ട്‌ ഒഴിവാക്കിയിരുന്നു. സമാനമായ ഇടപെടൽ മുഹമ്മദിന്റെ കാര്യത്തിലുമുണ്ടാകണമെന്നും എളമരം കരീം ആവശ്യപ്പെട്ടു. മസിൽ ശോഷണത്തിന്‌ വഴിവെയ്‌ക്കുന്ന സ്‌പൈനൽ മസ്‌കുലർ അസ്‌ട്രോഫി എന്ന ജനിതക രോഗമാണ്‌ മുഹമദിന്‌. മരുന്ന്‌ എത്രയും വേഗം എത്തിക്കുന്നതിന്‌ സംസ്ഥാന സർക്കാരും ആശുപത്രി അധികൃതരും ശ്രമം നടത്തി വരികയാണ്‌. കേന്ദ്രം ഇടപെട്ട്‌ നികുതി കൂടി ഒഴിവാക്കണം. ഇതിനാവശ്യമായ നിർദേശം ബന്ധപ്പെട്ടവർക്ക്‌ പ്രധാനമന്ത്രി നൽകണമെന്നും എം.പി കത്തിൽ ആവശ്യപ്പെട്ടു.