vt-balram

ഇടുക്കി: വണ്ടിപ്പെരിയാറിൽ ആറ് വയസുകാരിയെ കൊലപ്പെടുത്തിയ കേസ് വാളയാറിലേത് പോലെ അട്ടിമറിക്കപ്പെടരുതെന്ന് കോൺഗ്രസ് നേതാവ് വി ടി ബൽറാം. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം രംഗത്തെത്തിയിരിക്കുന്നത്.


നാട്ടുകാർക്ക് മുന്നിൽ മനുഷ്യ സ്‌നേഹിയായ ഉത്തമ സഖാവായി പ്രച്ഛന്ന വേഷമാടിയ അപകടകരമായ ക്രിമിനൽ ബുദ്ധിയാണ് പ്രതിയുടേതെന്നും ബൽറാം പറഞ്ഞു. ഡിവൈഎഫ്‌ഐ പ്രാദേശിക നേതാവായിരുന്ന അ‌ർജുൻ ആണ് കേസിലെ പ്രതി. മൂന്ന് വർഷത്തോളമാണ് ഇയാൾ കുട്ടിയെ പീഡനത്തിനിരയാക്കിയത്. കഴിഞ്ഞ ജൂൺ 30നായിരുന്നു പെൺകുട്ടിയെ മരിച്ചനിലയിൽ കണ്ടെത്തിയത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം

ജമ്മു കശ്മീരിലെ കഠ് വയിലെ പിഞ്ചു കുഞ്ഞിൻ്റെ നേർക്കുണ്ടായ ക്രൂരമായ പീഡനക്കൊലപാതകത്തേപ്പോലെത്തന്നെ മനുഷ്യ മനസ്സാക്ഷിയെ ഞെട്ടിക്കുന്ന ഒരു വാർത്തയാണ് വണ്ടിപ്പെരിയാറിൽ നിന്ന് ഈ കേരളവും കേൾക്കാനിടവന്നിട്ടുള്ളത്. നിരന്തരമായ റേപ്പിനിരയാക്കപ്പെട്ട കുഞ്ഞ് അതിക്രൂരമായി കഴുത്തുഞെരിച്ച് കൊല്ലപ്പെടുകയായിരുന്നു. കെട്ടിത്തൂക്കുന്നതിനിടയിൽ കണ്ണു തുറന്ന് കുഞ്ഞ് ജീവനുവേണ്ടി പിടയുമ്പോഴും ആ കൊലപാതകിയുടെ കൈ വിറക്കുന്നില്ല, മനസ്സ് മാറുന്നില്ല. വയലൻസിൻ്റെ അങ്ങേയറ്റമാണിത്. എന്നിട്ടും നാട്ടുകാർക്ക് മുന്നിൽ മനുഷ്യ സ്നേഹിയായ ഉത്തമ സഖാവായി പ്രച്ഛന്നവേഷമാടിയ അപകടകരമായ ക്രിമിനൽ ബുദ്ധി കൂടിയാണ് പ്രതിയുടേത്.

പ്രതിയുടെ കൃത്യമായ രാഷ്ട്രീയ ബന്ധം വാളയാറിലേത് പോലെ ഈ കേസും അട്ടിമറിക്കുന്നതിലേക്ക് നയിക്കപ്പെടരുത്.

അതുറപ്പിക്കാൻ കേരളത്തിന് കഴിയണം.