kk

ന്യൂഡല്‍ഹി : നരേന്ദ്ര മോദി മന്ത്രിസഭയുടെ പുനഃസംഘടനയിൽ മലയാളിയായി സത്യപ്രതിജ്ഞ ചെയ്തത് രാജീവ് ചന്ദ്രശേഖർ. മന്ത്രിസഭയിലെ രണ്ടാമത്തെ മലയാളിയാണ് രാജീവ് ചന്ദ്രശേഖർ. കർണാടകയിൽ നിന്നുള്ള രാജ്യസഭാ എം.പിയാണ്. വി. മുരളീധരനാണ് മന്ത്രിസഭയിലെ മറ്റൊരു മലയാളി. മറ്റു മുതിർന്ന മന്ത്രിമാരെ ഉൾപ്പെടെ ഒഴിവാക്കിയപ്പോൾ വി. മുരളീധരനെ നിലനിറുത്തുകയായിരുന്നു,​

43 അംഗങ്ങളാണ് പുതുതായി മന്ത്രിസഭയിലേക്ക് എത്തുന്നത്. നാരായണ്‍ റാണെയാണ് ആദ്യം സത്യപ്രതിജ്ഞ ചെയ്തത്. ഇദ്ദേഹത്തിന് കാബിനറ്റ് പദവി ലഭിച്ചു. സർബാനന്ദ സോനോവാളാണ് രണ്ടാമത് സത്യപ്രതിജ്ഞ ചെയ്തത്. അസമിലെ മുൻ മുഖ്യമന്ത്രിയാണ് ഇദ്ദേഹം. മദ്ധ്യപ്രദേശിൽ നിന്ന് ഏഴാം തവണയും ലോക്സഭയിലേക്ക് എത്തിയ ഡോ വീരേന്ദ്രകുമാറാണ് മൂന്നാമതായി സത്യപ്രതിജ്ഞ ചെയ്തത്. കോൺഗ്രസിൽ നിന്ന് ബി.ജെ.പിയിലെത്തിയ ജ്യോതിരാദിത്യ സിന്ധ്യയാണ് കാബിനറ്റ് പദവിയുള്ള മന്ത്രിയായി നാലാമത് സത്യപ്രതിജ്ഞ ചെയ്തത്.

ജനതാദൾ യു നേതാവും മുൻ ഐ.എ.എസ് ഉദ്യോഗസ്ഥനുമായ ആർ പി സി സിംഗ് കാബിനറ്റ് പദവിയുള്ള മന്ത്രിയായി അഞ്ചാമത് സത്യപ്രതിജ്ഞ ചെയ്തു. ഒഡിഷയിൽ നിന്നുള്ള രാജ്യസഭാംഗവും മുൻ ഐ.എ.എസ് ഉദ്യോഗസ്ഥനുമായ അശ്വിനി വൈഷ്ണവാണ് കാബിനറ്റ് പദവി ലഭിച്ച ആറാമൻ. എൽ.ജെ.പി നേതാവും രാം വിലാസ് പാസ്വാന്റെ സഹോദരനുമായ പശുപതി കുമാർ പരസാണ് കാബിനറ്റ് മന്ത്രിയായ ഏഴാമൻ.

നിലവിൽ കായിക മന്ത്രാലയത്തിന്റെ സ്വതന്ത്ര ചുമതലയുള്ള കിരൺ റിജിജുവിന് കാബിനറ്റ് റാങ്കുള്ള മന്ത്രിയായി സ്ഥാനക്കയറ്റം കിട്ടി. നിലവിൽ നൈപുണ്യ വികസന സഹമന്ത്രിയായ ബിഹാറിൽ നിന്നുള്ള ലോക്സഭാംഗം രാജ്‌കുമാർ സിംഗിനും കാബിനറ്റ് പദവിയോടെ സ്ഥാനക്കയറ്റം കിട്ടി.

രണ്ടാം മോദി സര്‍ക്കാരിന്റെ ആദ്യപുനഃസംഘടനയാണിത്. മന്ത്രിമാർക്ക് നാളെ രാഷ്ട്രപതി ഭവനിൽ ചായ സത്കാരം ഉണ്ടാകും. പട്ടികയിൽ വലിയ പ്രാധാന്യം ഉത്തർപ്രദേശിനും ബിഹാറിനും മഹാരാഷ്ട്രയ്ക്കും ഗുജറാത്തിനും ലഭിക്കുന്നുണ്ട്.