കൊച്ചി: സീരിയൽ നടി അമ്പിളിദേവി നല്‍കിയ കേസില്‍ നടൻ ആദിത്യന്‍ ജയന് കര്‍ശന ഉപാധികളോടെ ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. ഗാർഹിക പീഡനം ആരോപിച്ചാണ് അമ്പിളി ആദിത്യനെതിരെ കേസ് നൽകിയിരുന്നത്. അമ്പിളിദേവിയെ അപകീര്‍ത്തിപ്പെടുത്തരുതെന്ന് താക്കീത് നല്‍കിയാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്.
തന്നെയും മാതാപിതാക്കളെയും കൊല്ലുമെന്ന് ആദിത്യന്‍ ഭീഷണിപ്പെടുത്തിയെന്നും കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ട് പീഡിപ്പിച്ചെന്നും ആരോപിച്ച് അമ്പിളിദേവി നല്‍കിയ പരാതിയില്‍ ചവറ പൊലീസാണ് കേസെടുത്തത്. തുടര്‍ന്നാണ് ആദിത്യന്‍ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്. ആദിത്യനെ അറസ്‌റ്റ് ചെയ്യുന്നത് തടഞ്ഞുകൊണ്ടുള്ള ഇടക്കാല ഉത്തരവിന്‍റെ കാലാവധി നേരത്തെ ജൂലായ് ഏഴുവരെ നീട്ടിയിരുന്നു.
ആദിത്യൻ ചൊവാഴ്‌ച ചവറ പൊലീസ് സ്‌റ്റേഷനില്‍ ഹാജരാകണം. അറസ്റ്റ് രേഖപ്പെടുത്തിയാലും ജാമ്യം അനുവദിക്കണമെന്ന് ഹൈക്കോടതി ഉത്തരവില്‍ വ്യക്തമാക്കുന്നുണ്ട്.