ധാക്ക: ബംഗ്ളാദേശ് തലസ്ഥാനമായ ധാക്കയ്ക്ക് സമീപം ആറുനിലകളിലായി പ്രവർത്തിക്കുന്ന ജ്യൂസ് ഫാക്ടറിയിൽ ഉണ്ടായ തീപിടിത്തത്തിൽ 52 പേർ വെന്തുമരിച്ചു. അമ്പതോളം പേർക്ക് പരിക്കേറ്റു.ഇതിൽ പലരുടെയും നില അതീവ ഗുരുതമാണ്.
നരിയംഗഞ്ചിലെ ഷെസാൻ ജ്യൂസ് ജ്യൂസ് ഫാക്ടറിയിലാണ് തീപിടിത്തമുണ്ടായത്. രാസവസ്തുക്കളും പ്ലാസ്റ്റിക് കുപ്പികളും കെട്ടിടത്തിനുള്ളിലുണ്ടായിരുന്നത് തീപിടിത്തം രൂക്ഷമാക്കി. താഴത്തെ നിലയിൽ നിന്നാണ് തീ പടർന്നത്. അതാണ് ദുരന്തത്തിന്റെ വ്യാപ്തി കൂട്ടിയത്. കെട്ടിടത്തിൽ നിന്ന് ചാടി രക്ഷപ്പെടാൻ ശ്രമിച്ച തൊഴിലാളികളാണ് പരിക്കേറ്റതിൽ കൂടുതലെന്നാണ് റിപ്പോർട്ട്. സാധാരണ ദിവസങ്ങളിൽ കെട്ടിടത്തിൽ ആയിരത്തിലേറെ താെഴിലാളികളാണ് ഉണ്ടാവാറുള്ളത്. എന്നാൽ കഴിഞ്ഞദിവസം ജോലിസമയം കഴിഞ്ഞതിനാൽ പലരും വീട്ടിലേക്ക് പോയിരുന്നു.
തീപിടിത്തമുണ്ടായതോടെ പ്രധാനഗോവണിയിലേക്കുള്ള വാതിൽ ലോക്കായി. ഇതും ദുരന്തത്തിന്റെ വ്യാപ്തി കൂട്ടി. വലിയ കയർ കെട്ടിടത്തിലേക്കെറിഞ്ഞ് അതിലൂടെയാണ് ഉള്ളിൽ കുടുങ്ങിയവരെ അഗ്നിശമനസേന രക്ഷപ്പെടുത്തിയത്.
വ്യവസായ, പാർപ്പിട സമുച്ചയങ്ങളിൽ തീപിടിത്തവും അപകടങ്ങളും ഉണ്ടാവുന്നത് ബംഗ്ളാദേശിൽ തുടർക്കഥയാണ്. വേണ്ടത്ര സുരക്ഷാ സംവിധാനങ്ങൾ ഏർപ്പെടുത്താത്തതാണ് ഇതിന് പ്രധാന കാരണം.ഫാക്ടറിയിലെ തീപിടിത്തത്തെക്കുറിച്ച് അന്വേഷിക്കാൻ സർക്കാർ പ്രത്യേക സമിതിയെ നിയോഗിച്ചു.