us-army-in-afghan

വാഷിംഗ്ടൺ: ഒരു തലമുറ അമേരിക്കക്കാരെ കൂടി അഫ്ഗാൻ മണ്ണിൽ പോരാട്ടത്തിനും മരണത്തിനും അയക്കില്ലെന്നും ആഗസ്റ്റ് 31നകം നിലവിലെ സൈനികരെ പൂർണമായി പിൻവലിക്കുമെന്ന് വ്യക്തമാക്കി അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. രാജ്യത്ത് സൈനിക ദൗത്യം ഇതോടെ അവസാനിക്കുമെന്നും സെപ്തംബ‌ർ 11 വരെ കാത്തുനിൽക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സൈനിക പിന്മാറ്റം 90 ശതമാനവും ഇതിനകം പൂർത്തിയായിട്ടുണ്ട്. 2001ലെ ലോക വ്യാപാര കേന്ദ്ര ആക്രമണത്തിന്റെ 20ാം വാർഷിക ദിനത്തോടെ മടങ്ങുമെന്നായിരുന്നു നേരത്തെ പ്രഖ്യാപനം.

അതിവേഗം മടങ്ങുന്നതാണ് സൈനിക സുരക്ഷക്ക് നല്ലതെന്നും മടക്കം ആരംഭിച്ച ശേഷം ഇതുവരെ അമേരിക്കയ്ക്ക് സൈനികരുടെ ജീവൻ നഷ്ടമായിട്ടില്ലെന്നും ബൈഡൻ പറഞ്ഞു. കഴിഞ്ഞ ആഴ്ച അർദ്ധ രാത്രിയിലായിരുന്നു കാബൂളിന് വടക്കുള്ള വലിയ താവളമായ ബഗ്രാമിൽ നിന്ന് അമേരിക്ക സൈനിക പിന്മാറ്റം പൂർത്തിയാക്കിയത്. അവിടെ കാവലുണ്ടായിരുന്ന അഫ്ഗാൻ സൈനികരെ പോലും അറിയിക്കാതെയായിരുന്നു സമ്പൂർണ മടക്കം.

'വിജയിച്ച ദൗത്യമല്ല' അഫ്ഗാനിലേതെന്ന് വൈറ്റ്ഹൗസ് പ്രസ് സെക്രട്ടറി ജെൻ സാകി പറഞ്ഞു. 20 വർഷം യുദ്ധം നടത്തിയിട്ടും സൈനികമായി വിജയം കാണാനായില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.