തിരുവനന്തപുരം: ഏതാണ്ട് 50 ലക്ഷം കോടി രൂപയുടെ സ്പെഷ്യൽ ഡ്രോയിംഗ് റൈറ്റ്സ് (എസ്.ഡി.ആർ) പുറത്തിറക്കാനുളള ഐ.എം.എഫ് നിർദ്ദേശത്തിൽ ഇന്ത്യ സർക്കാരിന്റെ നിലപാട് എന്താണെന്ന് സി.പി.എം നേതാവ് തോമസ് ഐസക്. കൊവിഡ് സാമ്പത്തിക തകർച്ചയുടെ പശ്ചാത്തലത്തിൽ ഐ.എം.എഫ് അവരുടെ പണം, എസ്.ഡി.ആർ അംഗരാജ്യങ്ങൾക്കു വിതരണം ചെയ്യാമെന്ന് നിർദ്ദേശിച്ചിരുന്നു. ഇന്ത്യയ്ക്ക് ഏതാണ്ട് ഒരുലക്ഷം കോടി രൂപ വെറുതേ കിട്ടിയേനെ. എന്നാൽ, നേരത്തെ ട്രംപ് ഈ നിർദ്ദേശം തള്ളിക്കളഞ്ഞതായും അമേരിക്ക വീറ്റോ ചെയ്തതോടെ ഈ നിർദ്ദേശം തളളിപ്പോയതായും ചൂണ്ടിക്കാട്ടിയാണ് ഐസക് ഇന്നരമൊരു ചോദ്യം ഉന്നയിച്ചിരിക്കുന്നത്. ഇപ്പോൾ കഴിഞ്ഞ വർഷം പറഞ്ഞതുപോലെ എസ്.ഡി.ആർ പുറത്തിറക്കുകയാണെന്നും കൂട്ടുകാരൻ ട്രംപ് പോയാലും അദ്ദേഹത്തിന്റെ നയം മോദി ഇനിയും പിന്തുടരുമോയെന്നും ഐസക് ഫേസ്ബുക്കിൽ കുറിച്ചു.
തോമസ് ഐസക്കിന്റെ ഫേസ്ബുക്ക് പോസ്റ്റ്
കോവിഡ് സാമ്പത്തിക തകർച്ചയുടെ പശ്ചാത്തലത്തിൽ ഐഎംഎഫ് 50 ലക്ഷം കോടി രൂപയ്ക്കു തുല്യമായ അവരുടെ പണം സ്പെഷ്യൽ ഡ്രോയിംഗ് റൈറ്റ്സ് (എസ്.ഡി.ആർ) അംഗരാജ്യങ്ങൾക്കു വിതരണം ചെയ്യാമെന്ന് നിർദ്ദേശിച്ചു. ഇന്ത്യയ്ക്ക് ഏതാണ്ട് ഒരുലക്ഷം കോടി രൂപ വെറുതേ കിട്ടിയേനെ. 2020 ഏപ്രിൽ 25-ന് ഇതുസംബന്ധിച്ച് ഞാൻ ഒരു പോസ്റ്റ് ഇട്ടിരുന്നു. ഇതിനു താഴെ 795 കമന്റുകളാണ് വന്നത്. ഭൂരിപക്ഷവും എസ്.ഡി.ആർ എന്താണെന്നുപോലും അറിയാത്ത സംഘികളുടേത്. വെറുതേ ആരെങ്കിലും പണം തരുമോ? തുടങ്ങിയ എംഡൻ ചോദ്യങ്ങളാണ് അവർ ഉന്നയിച്ചത്.
കാരണം വളരെ ലളിതമാണ് ഈ നിർദ്ദേശത്തിനെതിരെ ഇന്ത്യാ സർക്കാർ വോട്ട് ചെയ്തു. ട്രംപ് പറഞ്ഞത് ഇന്ത്യാ സർക്കാർ ശിരസ്സാ അംഗീകരിച്ചു. ചൈന, പാകിസ്ഥാൻ, റഷ്യ തുടങ്ങിയവർക്കൊക്കെ വെറുതേ പണം കിട്ടുന്നതിനോടു യോജിപ്പില്ലായെന്നാണ് റിപ്പബ്ലിക്കൻമാർ പരസ്യമായി പ്രഖ്യാപിച്ചത്. എന്തിന് ഇന്ത്യ ഒരുലക്ഷം കോടി രൂപ വേണ്ടെന്നുവയ്ക്കുന്നു എന്നായിരുന്നു ഞാൻ ചോദിച്ചത്. അതിന് ഇപ്പോഴും ഉത്തരം കിട്ടിയിട്ടില്ല.
സ്പെഷ്യൽ ഡ്രോയിംഗ് റൈറ്റ്സ് (എസ്.ഡി.ആർ) എന്ന ഐഎംഎഫിന്റെ പണം രാജ്യങ്ങളുടെ വിദേശനാണയ കരുതൽ ശേഖരത്തിൽ വയ്ക്കാമെന്നല്ലാതെ വ്യക്തികൾക്കോ സ്ഥാപനങ്ങൾക്കോ ഇവ ലഭ്യമല്ല. പ്രധാന ലോക കറൻസികളുമായി ബന്ധപ്പെടുത്തിയാണ് എസ്.ഡി.ആർ-ന്റെ മൂല്യം നിശ്ചയിക്കുന്നത്. സാധാരണഗതിയിൽ ഒന്നര ഡോളറാണ് ഒരു എസ്.ഡി.ആർ.
ഏതാണ്ട് 25 ലക്ഷം കോടി രൂപയുടെ എസ്.ഡി.ആർ. ആണ് വിവിധ രാജ്യങ്ങളുടെ വിദേശ വിനിമയ ശേഖരത്തിൽ ഇപ്പോഴുള്ളത്. ഇതിന് ഇരട്ടി വരുന്ന തുകയ്ക്കുള്ള എസ്.ഡി.ആർ ലോകരാജ്യങ്ങളുടെ കരുതൽ ശേഖരത്തിലേയ്ക്ക് നൽകാമെന്നാണ് ഐഎംഎഫിന്റെ നിർദ്ദേശം. ആവശ്യമുള്ള അംഗരാജ്യങ്ങൾക്ക് ഈ ഐഎംഎഫ് പണത്തെ ഡോളർ പോലെ മറ്റു ലോകനാണയങ്ങളിലേയ്ക്ക് കൈമാറ്റി തങ്ങളുടെ വിദേശ വിനിമയ പ്രതിസന്ധി പരിഹരിക്കാൻ കഴിയും.
പിന്നോക്ക രാജ്യങ്ങളെല്ലാം തന്നെ ഐഎംഎഫിന്റെ നീക്കത്തെ വലിയ പ്രത്യാശയോടെയാണ് കണ്ടത്. ഈ തുക മുഴുവനും ഇവർക്ക് കിട്ടുമെന്നു തെറ്റിദ്ധരിക്കരുത്. അംഗരാജ്യങ്ങളുടെ ഓഹരിയ്ക്ക് അനുസരണമായേ പുതിയതായി ഇറക്കുന്ന എസ്.ഡി.ആർ കിട്ടൂ. അമേരിക്കയ്ക്കാണ് ഏറ്റവും കൂടുതൽ ഓഹരി - 16.5 ശതമാനം. ഐഎംഎഫിന് രൂപം നൽകിയപ്പോൾ അംഗരാജ്യങ്ങൾക്ക് ഉണ്ടായിരുന്ന സാമ്പത്തിക വലുപ്പത്തിന്റെ അടിസ്ഥാനത്തിലാണ് ഓഹരി നിശ്ചയിച്ചത്. ഇന്ത്യയ്ക്ക് 2.6 ശതമാനമാണ് ഓഹരി.
ചെറിയൊരു ഓഹരി മാത്രമേ പിന്നോക്ക രാജ്യങ്ങൾക്ക് ഉള്ളൂവെങ്കിലും, അവരുടെ രാജ്യത്തെ സാമ്പത്തിക ശേഷിയുമായി താരതമ്യപ്പെടുത്തുമ്പോൾ ഇത് ഗണ്യമായ തുകയായിരിക്കും. മാത്രമല്ല, ഐഎംഎഫിൽ നിന്നും വായ്പകളുടെ മുതലും പലിശയും തിരിച്ചടയ്ക്കണം. പക്ഷെ, ലഭിക്കുന്ന എസ്ഡിആർ ക്വാട്ട തിരിച്ച് അടയ്ക്കണ്ട. 0.05 ശതമാനം പലിശ മാത്രമേ കൊടുക്കേണ്ടതുള്ളൂ. പ്രത്യേകിച്ച് ഒരു നിബന്ധനയുമില്ല. അതുകൊണ്ട് വളരെ പ്രതീക്ഷയോടെ ലോകത്തെ ഭൂരിപക്ഷം രാജ്യങ്ങളും ന്യൂയോർക്കിലെ ഐഎംഎഫ് സമ്മേളനത്തിനുവേണ്ടി കാത്തിരുന്നത്.
പക്ഷെ, ട്രംപ് ഈ നിർദ്ദേശം തള്ളിക്കളഞ്ഞു. അമേരിക്ക എതിർത്താൽ എസ്ഡിആർ ഇറക്കാൻ കഴിയില്ല. കാരണം, ഈ തീരുമാനത്തിന് 85 ശതമാനം വോട്ട് കിട്ടണം. അമേരിക്കയ്ക്ക് 16.5 ശതമാനം വോട്ടുണ്ട്. അമേരിക്ക വീറ്റോ ചെയ്തതോടെ പണി പാളി. അമേരിക്ക ഇങ്ങനെയൊരു നിലപാട് എടുത്തതിൽ അത്ഭുതമില്ല. ഇന്ന് ലോകനാണയമായിട്ട് എല്ലാവരും അംഗീകരിച്ചിട്ടുള്ളത് ഡോളറാണ്. ഡോളറിന് പണ്ടത്തെ പ്രതാപമൊന്നും ഇല്ലെങ്കിലും ചൈനയുടെ പോലും വിദേശ വിനിമയ ശേഖരത്തിൽ ഏറ്റവും വലിയസ്ഥാനം നൽകിയിട്ടുള്ളത് ഡോളറിനാണ്.
അമേരിക്കയുടെ ഒരു ഭാഗ്യം നോക്കിക്കേ. ഇന്ത്യാ സർക്കാർ എത്ര രൂപ നോട്ടടിച്ചാലും നമ്മൾ അത് പണമായി വാങ്ങും. ഇതുപോലെയാണ് ആഗോളമായി അമേരിക്കയുടെ നില. അമേരിക്ക എത്ര ഡോളർ അടിച്ചുവിട്ടാലും ലോകത്ത് ആരെങ്കിലും വാങ്ങിക്കൊള്ളും. പകരം ചരക്കുകളോ വസ്തുവകകളോ അല്ലെങ്കിൽ പലിശയോ അമേരിക്കയ്ക്ക് നൽകും. തങ്ങളുടെ ഈ അസൂയാവഹമായ ഈ പദവി എസ്.ഡി.ആർ-ന് അടിയറവയ്ക്കാൻ അമേരിക്ക തയ്യാറല്ല. പണ്ടും അമേരിക്കയുടെ നിലപാട് ഇതുതന്നെ. അപ്പോൾ പിന്നെ ട്രംപ് പ്രസിഡന്റായിരുന്നപ്പോഴത്തെ പ്രതികരണം ഊഹിക്കാമല്ലോ. 2020-ൽ അമേരിക്കയോടൊപ്പം നിൽക്കാൻ ഒരു രാജ്യമേ ഉണ്ടായുള്ളൂ. അത് ഇന്ത്യാ മഹാരാജ്യമായിരുന്നു.
ഇന്നിപ്പോൾ ഐഎംഎഫ് 48.75 ലക്ഷം കോടി രൂപയ്ക്കു തുല്യമായ എസ്.ഡി.ആർ പുറത്തിറക്കാൻ തീരുമാനിച്ചിരിക്കുന്നു. ബൈഡന്റെ നയം ട്രംപിന്റേതല്ല. ഇതിന്റെ പലമടങ്ങുവരുന്ന തുകയ്ക്കുള്ള എസ്.ഡി.ആർ പുറത്തിറക്കണമെന്നാണ് ഐഎംഎഫിന്റെ ആഗ്രഹം. അത്തരമൊരു നിലപാട് അമേരിക്കയ്ക്കു സ്വീകരിക്കണമെങ്കിൽ സെനറ്റിന്റെ അംഗീകാരം വേണം. റിപ്പബ്ലിക്കുകാർ ഒന്നടങ്കം എതിരാണ്. അതുകൊണ്ട് ഇപ്പോൾ കഴിഞ്ഞ വർഷം പറഞ്ഞതുപോലെ ഏതാണ്ട് 50 ലക്ഷം കോടി രൂപയുടെ എസ്.ഡി.ആർ പുറത്തിറക്കുകയാണ്.
ഇന്ത്യാ സർക്കാരിന്റെ നിലപാട് എന്ത്? കൂട്ടുകാരൻ ട്രംപ് പോയാലും അദ്ദേഹത്തിന്റെ നയം മോഡിജി ഇനിയും പിന്തുടരുമോ?