മലപ്പുറം: ആയുർവേദ ആചാര്യൻ ഡോ. പി കെ വാര്യർ അന്തരിച്ചു. കോട്ടയ്‌ക്കൽ ആര്യവൈദ്യശാല മാനേജിംഗ് ട്രസ്റ്റിയും മെഡിക്കൽ ഡയറക്‌ടറുമായിരുന്നു. കോട്ടയ്‌ക്കലെ വീട്ടിൽ വച്ചായിരുന്നു അന്ത്യം. ഇക്കഴിഞ്ഞ ജൂൺ എട്ടിനായിരുന്നു അദ്ദേഹത്തിന് നൂറാം പിറന്നാൾ.
ജന്മദിനം ആഘോഷിക്കുന്ന സമയത്ത് ഡോ പി കെ വാര്യർ കൊവിഡ് ബാധിതനായിരുന്നു. പിന്നീട് അദ്ദേഹം കൊവിഡ് മുക്തി നേടിയെങ്കിലും മൂത്രത്തിലെ അണുബാധയെ തുടർന്ന് വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബുധനാഴ്‌ച ആശുപത്രിയിൽ നിന്നും ഡിസ്‌ചാർജ് ചെയ്തെങ്കിലും ഇന്ന് ഉച്ചയോടെ മരണം സംഭവിക്കുകയായിരുന്നു.
പന്നിയമ്പള്ളി പാർവതി എന്ന കുഞ്ചി വാരസ്യാരുടെയും കോടിതലപ്പണ ശ്രീധരൻ നമ്പൂതിരിയുടെയും മകനായി 1921 ജൂൺ അഞ്ചിനാണ് പി കെ വാര്യർ ജനിച്ചു. മാതാപിതാക്കളുടെ ഏറ്റവും ഇളയപുത്രനാണ് അദ്ദേഹം. കോട്ടയ്ക്കൽ രാജാസ് ഹൈസ്‌കൂൾ, കോഴിക്കോട് സാമൂതിരി ഹൈസ്‌കൂൾ എന്നിവിടങ്ങളിലെ വിദ്യാഭ്യാസത്തിനുശേഷം കോട്ടയ്ക്കൽ ആയുർവേദ പാഠശാലയിൽ (ഇന്നത്തെ വൈദ്യരത്നം പി എസ്. വാരിയർ ആയുർവേദ കോളേജ്) വൈദ്യവിദ്യാഭ്യാസത്തിന് ചേർന്നു.
ഗാന്ധിജിയുടെ ആഹ്വാനമനുസരിച്ച് ദേശീയ സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുക്കുന്നതിനായി കോളേജ് വിട്ടു. പിന്നീട് കോളേജിൽ തിരിച്ചെത്തി വൈദ്യവിദ്യാഭ്യാസം പൂർത്തിയക്കി 'ആര്യവൈദ്യൻ' ബിരുദം നേടി. ജ്യേഷ്ഠൻ ആര്യവൈദ്യൻ പി മാധവവാരിയരുടെ അപ്രതീക്ഷിതമായ ദേഹവിയോഗത്തെത്തുടർന്ന് 1953ൽ ആര്യവൈദ്യശാലയുടെ മാനേജിംഗ് ട്രസ്റ്റിയായി.
കഴിഞ്ഞ ആറരപതിറ്റാണ്ടിലധികം കാലമായി ആര്യവൈദ്യശാലയെ നയിച്ചുകൊണ്ടിരിന്ന അദ്ദേഹം ആയുർവേദം എന്നതിന് പര്യായമായി ആര്യവൈദ്യശാലയെ വളർത്തിയെടുക്കുന്ന പ്രവർത്തനത്തിലെ മുഖ്യശിൽപ്പിയാണ് ഡോ പി കെ വാരിയർ. ദേശീയവും അന്തർദേശീയവുമായ നിരവധി പുരസ്‌കാരങ്ങൾ അദ്ദേഹത്തെത്തേടി വന്നിട്ടുണ്ട്.
പദ്‌മശ്രീ, പദ്‌മഭൂഷൺ പുരസ്‌കാരങ്ങൾ, കാലിക്കറ്റ് സർവകലാശാലയുടെ ഡി ലിറ്റ് ബിരുദം, മഹാത്മഗാന്ധി യൂണിവേഴ്‌സിറ്റിയുടെ ഡി എസ് സി ബിരുദം, നേപ്പാളിലെ ഭൂപാൽ മാൻസിംഗ് കാർക്കി പുരസ്‌കാരം, ആൾ ഇന്ത്യ ആയുർവേദ കോൺഗ്രസിന്‍റെ അഷ്‌ടാംഗരത്ന പുരസ്‌കാരം, കേരള സാഹിത്യഅക്കാദമി അവാർഡ് എന്നിവ ഇവയിൽ ചിലതു മാത്രമാണ്.