sika

കേരളത്തിൽ അത്ര പരിചിതമല്ലാത്തതാണ് സിക്ക രോഗം. എന്നാൽ,​ നമുക്ക് ഏറെ പരിചിതരായ ഈഡിസ് വിഭാഗത്തിൽപ്പെട്ട കൊതുകുകളാണ് ഇവിടെയും രോഗവാഹകരായി അവതരിച്ചിട്ടുള്ളത്. ഈഡിസ് ഈജിപ്റ്റി, ഈഡിസ് ആൽബോപിക്റ്റസ് വിഭാഗത്തിലെ പകൽ മാത്രം കടിക്കുന്ന പെൺകൊതുകുകളാണിവ. ടൈഗർ മോസ്ക്വിറ്റോ എന്ന അപരനാമത്തിൽ അറിയപ്പെടുന്ന ഈഡിസ് കൊതുകുകൾ നമുക്കിടയിൽ ചിക്കുൻഗുനിയയും ഡെങ്കിപ്പനിയും പടർത്തി പണ്ടേതന്നെ 'കുപ്രസിദ്ധരായി' വിലസുന്നവരാണല്ലോ?

പല വിദേശരാജ്യങ്ങളിലും ചില അന്യസംസ്ഥാനങ്ങളിലും സിക്കാരോഗം കാണുന്നുണ്ട്. സഞ്ചാരികൾ അഥവാ രാജ്യാന്തരയാത്രക്കാർ വഴി അത് ഒരിടത്തുനിന്ന് മറ്റൊരിടത്തേക്ക് വ്യാപിക്കുകയും ചെയ്യാം. സിക്കാ വൈറസ്

വ്യാപകമായ പ്രദേശങ്ങളിലെത്തുന്നവരെ കടിക്കുന്ന കൊതുകുകളിൽ നിന്നാണ് മനുഷ്യശരീരത്തിലേക്ക് വൈറസ് പ്രവേശിക്കാൻ സാദ്ധ്യതയുള്ളത്. കൊതുക് കടിക്കാതെയും മനുഷ്യരിലേക്ക് രോഗം പകരാം. എങ്കിലും പ്രധാനമായും രോഗം പകരുന്നത് കൊതുക് കടിക്കുന്നതിലുടെ തന്നെയാണ്. എന്നാൽ,​ സിക്ക വൈറസ് ബാധിതരായ കൊതുകിന്റെ കടിയേറ്റ എല്ലാവർക്കും രോഗം വരണമെന്നുമില്ല.

സിക്കയുടെ

ലക്ഷണങ്ങൾ

രോഗബാധയേറ്റവരിൽ 3 മുതൽ 7 ദിവസം വരെയാണ് ലക്ഷണങ്ങൾ കാണുന്നത്. പനി, ത്വക്കിലുണ്ടാകുന്ന തിണർപ്പുകൾ, സന്ധികൾക്കും പേശികൾക്കും വേദന, കണ്ണ്ചുവപ്പ്, തലവേദന, ക്ഷീണം എന്നിവയാണ് സാധാരണ കാണുന്ന ലക്ഷണങ്ങൾ. എന്ത് ലക്ഷണമാണോ പ്രകടമാകുന്നത് അതിനനുസരിച്ചുള്ള ചികിത്സയാണ് വേണ്ടത്. ഇവയൊന്നും ഗുരുതരമായ ബുദ്ധിമുട്ടുകൾ ഉണ്ടാക്കുന്നവയുമല്ല. സിക്ക രോഗത്തിന് ലക്ഷണാധിഷ്ഠിതമായ ചികിത്സകളല്ലാതെ പ്രത്യേക ചികിത്സകൾ ഒന്നുംതന്നെ ആവശ്യവുമില്ല.

ഗർഭിണികൾ

കരുതിയിരിക്കണം

രോഗപ്പകർച്ചയുടെ സ്വഭാവം പരിശോധിക്കുമ്പോൾ,​ സിക്ക വൈറസ് വാഹകരായ കൊതുക് കടിക്കുന്നത് കൊണ്ടും മാതാവിൽ നിന്ന് ഗർഭസ്ഥശിശുവിലേക്കും സുരക്ഷിതമല്ലാത്ത ലൈംഗികബന്ധം വഴിയും രോഗം മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് പകരുന്നു. ഗർഭിണികളെ ബാധിക്കുന്ന സിക്ക രോഗം കാരണം ശിശുക്കളെ ബാധിക്കുന്ന മൈക്രോസെഫാലി എന്ന തലച്ചോറിനേയും തലയുടെ വലിപ്പത്തേയും ബാധിക്കുന്ന അവസ്ഥയുണ്ടാകാമെന്നതാണ് പ്രധാനം. സിക്ക രോഗം കാരണമുണ്ടാകുന്ന മാരകാവസ്ഥ ഇത്തരം കുട്ടികളിലാണ് കാണുന്നതെന്നതുകൊണ്ട് ഗർഭിണികളിൽ സിക്കരോഗം പകരാതിരിക്കാനുള്ള മുൻകരുതലുകളാണ് പ്രധാനമായും സ്വീകരിക്കേണ്ടത്.

നിലവിൽ ഗർഭിണികൾ പ്രത്യേകിച്ചും നാലു മാസം വരെയുള്ള ഗർഭാവസ്ഥയുള്ളവരും ഗർഭധാരണത്തിന് തയ്യാറെടുക്കുന്നവരുമാണ് സിക്ക വൈറസിൽ നിന്നുമുള്ള സംരക്ഷണം കൂടുതൽ ഉറപ്പുവരുത്തേണ്ടത്. മൂന്ന് ദിവസം മുതൽ ഒരാഴ്ചക്കാലം നീണ്ടു നിൽക്കുന്ന രോഗലക്ഷണങ്ങളുള്ള ഗർഭിണികൾ ശരിയായ രോഗനിർണ്ണയം നടത്തേണ്ടത് അനിവാര്യമാണ്.

കൊതുകിനെ

നാടുകടത്തുക


മസ്തിഷ്കത്തിന്റെയും നാഡീവ്യൂഹത്തിന്റേയും പുറമേയുള്ള ഞരമ്പുകളിൽ രോഗപ്രതിരോധശേഷിയുടെ തെറ്റായ ധാരണ കാരണമുണ്ടാകുന്ന ഗല്ലൻ ബാരി സിൻഡ്രോം എന്ന രോഗം ഉണ്ടാകുന്നതിനും സാദ്ധ്യതയുണ്ട്. ഇത്തരം അവസ്ഥകൾക്ക് കാരണമാകാമെങ്കിലും വളരെ വിരളമായി മാത്രമേ സിക്ക രോഗം കാരണം മരണം സംഭവിക്കുകയുള്ളൂ. ഈ രോഗത്തിന് പ്രത്യേക ചികിത്സയോ വാക്സിനേഷനുകളോ നിലവിലില്ലെന്ന കാര്യം മറക്കരുത്.

സിക്ക വൈറസിന്റെ വ്യാപനമുള്ള സ്ഥലത്തുനിന്ന് കൊതുക് കടിയേറ്റ് ഇൻഫെക്റ്റട് ആയ ഒരാളിനെ ആദ്യത്തെ ഒരാഴ്ചയ്ക്കുള്ളിൽ ഈഡിസ് കൊതുക് കടിച്ചാൽ ആ കൊതുകിലേക്ക് വൈറസ് പകരാനുള്ള സാദ്ധ്യതയുണ്ട്.

കൊതുകിന്റെ ഉറവിടം നശിപ്പിക്കുകയും കൊതുകുകടി ഏൽക്കാതിരിക്കാനുള്ള മാർഗ്ഗങ്ങൾ സ്വീകരിക്കുകയുമാണ് രോഗപ്പകർച്ച തടയാൻ ആദ്യം വേണ്ടത്. വെളിച്ചം കുറവുള്ള പ്രഭാതത്തിലും വൈകുന്നേരങ്ങളിലുമാണ് ഈഡിസ് കൊതുകുകൾ കടിക്കാറുള്ളത്. രാത്രി ഈഡിസ് കൊതുകുകളെ പേടിക്കേണ്ടതില്ല. കൊതുക് കടി ഏൽക്കാത്തവിധമുള്ള വസ്ത്രധാരണം പ്രത്യേകം ശ്രദ്ധിക്കാവുന്നതാണ്. കൊതുക് വല, കൊതുക് കയറാത്ത വിധമുള്ള ജനാലകളും വാതിലുകളും, കൊതുക് ബാറ്റ് തുടങ്ങിയവയും ഉപകാരപ്പെടും. മറ്റു ബുദ്ധിമുട്ടുകൾ ഇല്ലാത്തവർക്ക് കൊതുകുതിരിയോ ലേപങ്ങളോ പ്രയോജനപ്പെടുത്താം.

കൊതുകിനെ അകറ്റാനുള്ള വിവിധ മാർഗ്ഗങ്ങൾ ആയുർവേദത്തിലുണ്ട്. അപരാജിതധൂമചൂർണ്ണം ഉപയോഗിച്ചുള്ള പുകയ്ക്കൽ നല്ലതാണ്. കൃത്രിമ മാർഗ്ഗങ്ങൾ സ്വീകരിക്കുന്നതിനു പകരം പ്രകൃതിദത്ത മാർഗ്ഗങ്ങൾ ഉപയോഗിച്ച് കൊതുകിനെ അകറ്റുന്നതാണ് ഏറ്റവും നല്ലത്. സിക്ക രോഗത്തിന്റെ സാന്നിദ്ധ്യം മനസ്സിലാക്കിയിട്ടുള്ള സ്ഥലങ്ങളിൽ പോകുന്നവർ ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കുന്നതും അവിടെ നിന്ന തിരികെയെത്തുന്നവർ രണ്ടാഴ്ചക്കാലം സ്വയം നിരീക്ഷണത്തിൽ കഴിയുന്നതും നല്ലതായിരിക്കും. കൊതുകുകടിയേറ്റയാളിൽ സിക്കാവൈറസ് ഉണ്ടെങ്കിൽ ലക്ഷണങ്ങൾ പ്രകടമാകുന്നതിന് രണ്ടാഴ്ച വരെ സമയമെടുക്കും.