ന്യൂഡൽഹി: കൊവിഡ് വ്യാപനം രൂക്ഷമായ എട്ട് സംസ്ഥാനങ്ങളിൽ കർശന നിയന്ത്രണങ്ങൾ തുടരുന്നത് ഉറപ്പാക്കാൻ കേന്ദ്രസർക്കാരിന്റെ നിർദ്ദേശം. വിവിധ സംസ്ഥാനങ്ങളിലെ കൊവിഡ് സാഹചര്യം വിലയിരുത്തുന്നതിന് ആഭ്യന്തര സെക്രട്ടറിയുടെ അദ്ധ്യക്ഷതയിൽ ഡൽഹിയിൽ ചേർന്ന അടിയന്തര യോഗത്തിലാണ് നിർദ്ദേശം നൽകിയത്. കൊവിഡ് 19 രണ്ടാം തരംഗം അവസാനിച്ചിട്ടില്ലെന്നും ജനങ്ങൾ പ്രതിരോധ മാനദണ്ഡങ്ങൾ കർശനമായി പാലിക്കണമെന്നും കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് ഭല്ല ആവശ്യപ്പെട്ടു.
രാജ്യത്ത് കൊവിഡ് രണ്ടാം തരംഗം വിവിധ സംസ്ഥാനങ്ങളിൽ വ്യത്യസ്ത നിലയിലാണുള്ളതെന്ന് യോഗം വിലയിരുത്തി. രാജ്യത്ത് പൊതുവിൽ ടി.പി.ആർ കുറയുന്നുണ്ട്. എന്നാൽ കേരളം, ഗോവ, ഹിമാചൽ പ്രദേശ്, മഹാരാഷ്ട്ര, രാജസ്ഥാൻ, തമിഴ്‌നാട്, ഉത്തരാഖണ്ഡ്, പശ്ചിമബംഗാൾ എന്നീ സംസ്ഥാനങ്ങളിൽ ടി.പി.ആർ 10ന് മുകളിലാണെന്നത് ആശങ്ക ഉയർത്തുന്നു.
വിനോദ സഞ്ചാര കേന്ദ്രങ്ങൾ കൂടുതലായുള്ള സംസ്ഥാനങ്ങൾ കർശന നിയന്ത്രണങ്ങൾ പാലിക്കണമെന്ന് യോഗത്തിൽ നിർദേശം നൽകി. മാസ്‌ക്, സാമൂഹ്യ അകലം തുടങ്ങിയ പ്രതിരോധ മാർഗങ്ങൾ സ്വീകരിച്ചുകൊണ്ടുമാത്രമേ വിനോദ സഞ്ചാരികളെ അനുവദിക്കാവൂ. വിനോദഞ്ചാര കേന്ദ്രങ്ങളുമായി ബന്ധപ്പെട്ട് കൊവിഡ് വ്യാപനം ഉണ്ടാകാതിരിക്കാൻ സംസ്ഥാനങ്ങൾ പ്രത്യേക കരുതൽ എടുക്കണമെന്നും യോഗം നിർദേശിച്ചു. നീതി ആയോഗ് അംഗം ഡോ. വി.കെ. പോൾ, ചീഫ് സെക്രട്ടറിമാർ, ഡി.ജി.പിമാർ, പ്രിൻസിപ്പൽ സെക്രട്ടറിമാർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.