kongunadu

ചെന്നൈ: തമിഴ്നാടിനെ വിഭജിച്ച് കൊങ്കുനാട് മേഖലയെ കേന്ദ്രഭരണപ്രദേശമാക്കാൻ കേന്ദ്രസർക്കാർ നീക്കം നടത്തുന്നെന്ന് റിപ്പോർട്ട്. അണ്ണാ ഡി.എം.കെയുടെ ശക്തികേന്ദ്രമായ കൊങ്കുനാടിനെ കേന്ദ്രഭരണപ്രദേശമാക്കാൻ കേന്ദ്രം ശ്രമിക്കുന്നുണ്ടെന്ന് തമിഴ് മാദ്ധ്യമങ്ങളാണ് റിപ്പോർട്ട് ചെയ്തത്. ഡി.എം.കെ സർക്കാരിന് വെല്ലുവിളി ഉയർത്താനുള്ള നീക്കമാണിതെന്നാണ് വിലയിരുത്തൽ. എന്നാൽ, ഇത് ഭരണഘടനാപരമായി എളുപ്പമായിരിക്കില്ലെന്ന് വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നു. പല വിഷയങ്ങളിലും ഡി.എം.കെയും ബി.ജെ.പിയും തമ്മിൽ ഭിന്നതയുണ്ട്.

കൊങ്കുനാട്ടിൽ ബി.ജെ.പി.ക്കും നേരിയ സ്വാധീനമുണ്ട്. തമിഴ്‌നാട്ടിൽ എ.ഐ.എ.ഡി.എം.കെ.യും ബി.ജെ.പി.യും സഖ്യത്തിലാണ്. കഴിഞ്ഞദിവസം കേന്ദ്രമന്ത്രിയായി ചുമതലയേറ്റ എൽ. മുരുഗനും പാർട്ടി നേതാവ് വാനതി ശ്രീനിവാസനും ബി.ജെ.പി തമിഴ്‌നാട് അദ്ധ്യക്ഷനും മുൻ ഐ.പി.എസ്. ഓഫീസറുമായ കെ. അണ്ണാമലൈയും കൊങ്കുനാട്ടുകാരാണ്. മുരുകനെ കൊങ്കുനാട്ടിൽ നിന്നുള്ള മന്ത്രിയെന്നും അണ്ണാമലൈയെ കൊങ്കുനേതാവെന്നുമാണ് ബി.ജെ.പി വിശേഷിപ്പിച്ചത്.മുരുകന് വിഭജനത്തിന്റെ ചുമതല നൽകിയെന്നും റിപ്പോർട്ടുണ്ട്.

പ്രതിഷേധം ശക്തം

വാർത്ത പുറത്ത് വന്നതിന് പിന്നാലെ, തമിഴ്നാട്ടിൽ പ്രതിഷേധം ശക്തമായി. ഈറോഡിൽ വാർത്ത റിപ്പോർട്ട് ചെയ്ത പത്രങ്ങൾ തമിഴ് സംഘടനകൾ കത്തിച്ചു. കേന്ദ്രം വിശദീകരണം നൽകണമെന്ന് ഡി.എം.ഡികെയും മറ്റ് തമിഴ് സംഘടനകളും ആവശ്യപ്പെട്ടു. കോയമ്പത്തൂരിൽ ഡി.എം.ഡി.കെ പ്രതിഷേധ ധർണയും കരൂരിൽ തന്തെയ്പെരിയാർ ദ്രാവിഡ സംഘടന പ്രതിഷേധ മാർച്ചും നടത്തി. അതേസമയം, പ്രതിഷേധങ്ങൾക്കിടെ

അണ്ണാ ഡി.എം.കെയിലെ മുതിർന്ന നേതാവും മുൻമന്ത്രിയുമായ തോപ്പ് വെങ്കടാചലം ഡി.എം.കെയിൽ ചേർന്നു. വെങ്കടാചലത്തിന്റെ നൂറ് കണക്കിന് അനുയായികളും പാർട്ടി വിട്ടു.

കൊങ്കുനാട്

കോയമ്പത്തൂർ, തിരുപ്പൂർ, ഈറോഡ്, നാമക്കൽ, സേലം, ധർമപുരി, നീലഗിരി, കരൂർ, കൃഷ്ണഗിരി എന്നീ ജില്ലകൾ ഉൾപ്പെടുന്ന കൊങ്കുനാടിന് കീഴിൽ പത്തു ലോക്‌സഭ, 61 നിയമസഭ മണ്ഡലങ്ങളുണ്ട്. സമീപ മേഖലയിലെ കുറച്ചു മണ്ഡലങ്ങൾ കൂടി ചേർത്ത് 90 നിയമസഭാ മണ്ഡലങ്ങളോടെ 2024 ലെ ലോക്‌സഭ തിരഞ്ഞെടുപ്പിനുമുമ്പ് കൊങ്കുനാട് പ്രത്യേക സംസ്ഥാനമാക്കി മാറ്റാനാണ് ബി.ജെ.പിയുടെ ശ്രമെന്നാണ് റിപ്പോർട്ടുകൾ.