ജയ്പൂർ: രാജസ്ഥാൻ തലസ്ഥാനമായ ജയ്പൂരിന് സമീപം സെൽഫിയെടുക്കുന്നതിനിടെ പതിനൊന്നുപേർ മിന്നലേറ്റ് മരിച്ചു. പന്ത്രണ്ടാം നൂറ്റാണ്ടിൽ നിർമ്മിച്ച ആമേർ കൊട്ടാരത്തിന് മുന്നിൽ വാച്ച്ടവറിൽ നിന്ന് സെൽഫിയെടുക്കുന്നതിനിടെയായിരുന്നു ദുരന്തമുണ്ടായത്. കനത്ത മഴയത്ത് നിരവധി പേരാണ് സെൽഫിയെടുക്കാനായി വാച്ച് ടവറിൽ കയറിയത്. മിന്നലുണ്ടായ ഉടനെ വാച്ച്‌ടവറിൽ നിന്ന് താഴേക്ക് ചാടിയ നിരവധി പേർക്ക് പരിക്കേറ്റു. ഇതിൽ ചിലരുടെ നില ഗുരുതരമാണ്. താഴേക്ക് ചാടിയ ചിലരെ ഇതുവരെ കണ്ടെത്താനായില്ലെന്നും റിപ്പോർട്ടുണ്ട്. ഇവർക്കുവേണ്ടി തിരച്ചിൽ തുടരുകയാണ്.
അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് സംസ്ഥാന സർക്കാർ അഞ്ചുലക്ഷം രൂപവീതം നഷ്ടപരിഹാരം പ്രഖ്യാപിച്ചിട്ടുണ്ട്. സംസ്ഥാനത്ത് പലയിടങ്ങളിലും ഇന്നലെ ശക്തമായ മഴയാണ് അനുഭവപ്പെട്ടത്. മഴയോടൊപ്പം ശക്തമായ ഇടിമിന്നലും ഉണ്ടാകുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിരുന്നതാണ്. ഇതു വകവയ്ക്കാതെയാണ് ആളുകൾ സെൽഫിയെടുക്കാനായി വാച്ച് ടവറിൽ കയറിയത്. സംസ്ഥാനത്തെ മറ്റിടങ്ങളിലും ഇടിമിന്നലിൽ മരണം റിപ്പോർട്ടുചെയ്തിട്ടുണ്ട്.
ഉത്തർപ്രദേശ് മദ്ധ്യപ്രദേശ് എന്നിവിടങ്ങളിലും ഇടിമിന്നൽ നിരവധിപേരുടെ ജീവനെടുത്തു. മൂന്നുസംസ്ഥാനങ്ങളിലായി ആകെ 68 പേർ മരിച്ചുവെന്നാണ് റിപ്പോർട്ട്. വടക്കേ ഇന്ത്യയില്‍ ഇന്നും കനത്ത മഴപെയ്യുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. പ്രധാനമന്ത്രി നരേന്ദ്രമോദി അനുശോചനം രേഖപ്പെടുത്തി.