ലക്‌നൗ: അൽ ഖ്വയിദയിൽ പെട്ട രണ്ട് ഭീകരരെ ലക്നൗവിൽ നിന്ന് പിടികൂടിയ സംഭവത്തിൽ വിവാദ പ്രതികരണവുമായി സമാജ്‌വാദി പാർട്ടി അദ്ധ്യക്ഷനും യുപി മുൻ മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവ്. യുപി പൊലീസിന്റെ നടപടികളെയോ സംസ്ഥാനത്തെ യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലെ ബിജെപി സർക്കാരിനെയോ താൻ വിശ്വസിക്കില്ലെന്നായിരുന്നു അഖിലേഷ് യാദവിന്റെ പ്രതികരണം.
ഉത്തർപ്രദേശ് തീവ്രവാദ വിരുദ്ധ സ്ക്വാഡ് രണ്ട് അൽ ക്വിയദ പ്രവർത്തകരെ അറസ്‌റ്റ് ചെയ്‌തത് ഇന്നലെയാണ്. ഇവർ സംസ്ഥാനത്ത് പലയിടങ്ങളിലായി സ്ഫോടനങ്ങളും, ചാവേർ ആക്രമണങ്ങളും നടത്താൻ പദ്ധതിയിട്ടിരുന്നതായാണ് തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് അറിയിച്ചത്.പിടിയിലായ അഹ്‌മെദ്, മസീറുദ്ദീൻ എന്നീ തീവ്രവാദികളുമായി ബന്ധമുളളവർക്കായി അന്വേഷണം തുടരുകയാണ്.
തങ്ങളുടെ ചില കൂട്ടാളികൾ സ്ഥലത്ത്നിന്നും ഓടിപ്പോയതായി ഇവർ അറിയിച്ചു. തീവ്രവാദികളെ പിടികൂടിയതോടെ സംസ്ഥാനത്തെ ബസ് സ്‌റ്റോപുകൾ, ഹൈവേകൾ, എയർപോർട്ടുകൾ എന്നിവിടങ്ങളിൽ വ്യാപക പരിശോധന തീവ്രവാദ വിരുദ്ധ സേനയും പൊലീസും നടത്തുന്നുണ്ട്.