കൊച്ചി: കിറ്റെക്സിന്റെ മദർ യൂണിറ്റ് തെലങ്കാനയിൽ ആരംഭിക്കുമെന്ന് കിറ്റെക്സ് ഗ്രൂപ്പ് എം ഡി സാബു ജേക്കബ് വ്യക്തമാക്കി. ഈ മാസം അവസാനത്തോടെ ധാരണാപത്രം ഒപ്പുവയ്ക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കൊച്ചിയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ സംസ്ഥാനസർക്കാരിനെയും വ്യവസായ വകുപ്പിനെയും രൂക്ഷമായ ഭാഷയിൽ വിമർശിച്ച സാബു ജേക്കബ് തെലങ്കാനയിലെത്തിയ തങ്ങൾക്ക് ആനുകൂല്യങ്ങളുടെ പെരുമഴയാണ് ലഭിച്ചതെന്നും പറഞ്ഞു..
'വ്യവസായത്തിന് ആവശ്യമായ വൈദ്യുതി, വെള്ളം, ഭൂമി എന്നിവ കുറഞ്ഞനിരക്കിൽ നൽകുമെന്ന് തെലങ്കാന സർക്കാർ ഉറപ്പുനൽകിയിട്ടുണ്ട്. വൈദ്യുതി ഒരിക്കലും മുടങ്ങില്ലെന്നും ഉറപ്പുണ്ട്. നിക്ഷേപമല്ല തൊഴിലാണ് വേണ്ടതെന്നാണ് തെലങ്കാന സർക്കാരിന്റെ നിലപാട്. ഇനിയുള്ള നിക്ഷേപങ്ങളെല്ലാം തെലങ്കാനയിലായിരിക്കും .കേരളത്തിലും ഒരുപാട് വ്യവസായപാർക്കുകൾ ഉണ്ട്. പക്ഷേ, തെലങ്കാനയിൽ ഉള്ളത് ഇവിടെയുള്ളതിനെക്കാൾ തികച്ചും വ്യത്യസ്തമാണ്. റോഡ് , വെള്ളം, ഇലക്ട്രിസിറ്റി തുടങ്ങിയവയ്ക്കുള്ള സൗകര്യങ്ങൾ അവിടെ ആധുനികമായി നടപ്പിലാക്കിയിരിക്കുന്നു. പരിശോധനയുടെ പേരിൽ ഉദ്യോഗസ്ഥർ സ്ഥാപനങ്ങളിൽ കയറിയിറങ്ങില്ലെന്ന് മന്ത്രി തന്നെ ഉറപ്പുനൽകിയിട്ടുണ്ട്. ഒരു സാങ്കേതിക വിദഗ്ദ്ധന്റെ കഴിവോടു കൂടി വളരെ പ്രാക്ടിക്കലായി സംസാരിക്കുന്ന ഒരു വ്യക്തിയാണ് തെലങ്കാന വ്യവസായ മന്ത്രി. ഒരു പ്രശ്‌നം അവതരിപ്പിക്കുമ്പോള്‍ തന്നെ ഒരു മിനിട്ടിനുള്ളില്‍ പരിഹാരവും മന്ത്രി പറഞ്ഞുതരും-സാബു ജേക്കബ് പറഞ്ഞു.
'പൊട്ടക്കിണറ്റിൽ വീണ തവളയുടെ അവസ്ഥയിലാണ് കേരളത്തിന്റെ വ്യവസായ വകുപ്പ് . ഇവിടെ ഒരു പ്രശ്നവുമില്ലെന്ന് വരുത്തി തീർക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. പ്രവാസികൾ ഇവിടെ നിക്ഷേപം നടത്തി ആത്മഹത്യയിലേക്ക് എത്തുകയാണ്. കേരളമാണ് കിറ്റെക്സിനെ വളർത്തിയത്. പക്ഷേ 53 വർഷം കേരളത്തിലല്ല വ്യവസായമായിരുന്നെങ്കിൽ ഇരട്ടി വളർച്ചയുണ്ടാകുമായിരുന്നു. 53 വർഷം കൊണ്ടുണ്ടായ നഷ്ടം ഇനി 10 വർഷം കൊണ്ട് തിരിച്ച് പിടിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നു. 18 വർഷമായി കുടുംബപരമായി ബന്ധമുള്ള ആളാണ് മുഖ്യമന്ത്രി.അദ്ദേഹത്തിനെതിരെ പ്രതികരിക്കുന്നില്ലെന്നും സാബു വ്യക്തമാക്കി.
അതിനിടെ കിറ്റെക്സിന്റെ ഓഹരിവിലയിൽ കുതിപ്പ് തുടരുകയാണ്. വില ഇരുപതുശതമാനം ഉയർന്നാണ് ഇന്നും വില്പന നടക്കുന്നത്. തെലങ്കാനയുമായുള്ള നിക്ഷേപ ചർച്ച നടന്നതിനെ തുടർന്ന് കഴിഞ്ഞ വെള്ളിയാഴ്ചയും കിറ്റെക്സിന്റെ ഓഹരി വില ഇരുപത് ശതമാനത്തോളം ഉയർന്നിരുന്നു. രണ്ടു ദിവസം കൊണ്ട് 40 ശതമാനം വർദ്ധനവാണ് ഓഹരിയിൽ ഉണ്ടായത്.