jaki-chan

ബെയ്‌ജിം‌ഗ്: കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ ചേരാനുള്ള താത്പര്യം വ്യക്തമാക്കി ഹോളിവുഡ് ആക്ഷന്‍ ഹീറോ ജാക്കി ചാന്‍. ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി രൂപീകരിക്കപ്പെട്ടതിന്‍റെ നൂറാം വാര്‍ഷികത്തോടനുബന്ധിച്ച് സിനിമാപ്രവര്‍ത്തകര്‍ നടത്തിയ പരിപാടിയിലായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം.

'ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ മഹത്വം എനിക്കറിയാം. അവര്‍ തന്ന വാഗ്ദ്ധാനങ്ങള്‍ നിറവേറ്റും, ഉറപ്പു നല്‍കിയത് തരും. സി പി സി അംഗമാകാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.' എന്നായിരുന്നു ജാക്കി ചാന്‍റെ പ്രതികരണം.

വര്‍ഷങ്ങളായി കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അനുഭാവിയായ താരം 2013 മുതല്‍ ചൈനീസ് പീപ്പിള്‍സ് പൊളിറ്റിക്കല്‍ കണ്‍സള്‍ട്ടേറ്റീവ് കോണ്‍ഫറന്‍സ് അംഗം കൂടിയാണ്. ചൈനീസ് സര്‍ക്കാരിനെതിരെ ഹോങ്കോംഗില്‍ നടക്കുന്ന ജനാധിപത്യ പ്രക്ഷോഭങ്ങളില്‍ ചൈനയെ പിന്തുണച്ചുകൊണ്ടുള്ള ജാക്കി ചാന്‍റെ നിലപാടുകള്‍ നേരത്തേ വിമര്‍ശനങ്ങള്‍ക്ക് വിധേയമായിരുന്നു.

ചൈന ഫിലിം അസോസിയേഷന്‍ വൈസ് ചെയര്‍മാന്‍ കൂടിയായ താരത്തിന്‍റെ തുറന്നുപറച്ചില്‍ ഇതിനോടകം വലിയ ചർച്ചാവിഷയമായി കഴിഞ്ഞു. ചൈനീസ് പ്രസിഡന്‍റ് ഷീ ജിന്‍പിംഗ് അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ നിരവധി ചലച്ചിത്ര പ്രവര്‍ത്തകരെ സാക്ഷി നിർത്തിയായിരുന്നു ജാക്കി ചാന്‍റെ പ്രതികരണം.