ന്യൂഡൽഹി: കൊവിഡ് വാക്സിന്റെ രണ്ടാം ഡോസ് മാറി എടുക്കുന്നത് അപകടകരമായ പ്രവണതയാണെന്ന് ലോകാരോഗ്യ സംഘടനയുടെ മുഖ്യ ശാസ്ത്രജ്ഞ സൗമ്യാ സ്വാമിനാഥൻ അഭിപ്രായപ്പെട്ടു. രണ്ടാം ഡോസിന്റെ സമയത്ത് ആദ്യ ഡോസ് എടുത്ത വാക്സിൻ കിട്ടാതെ വരുമ്പോൾ പലപ്പോഴും ആൾക്കാർ അപ്പോൾ കിട്ടുന്ന വാക്സിൻ ഏതാണെന്ന് വച്ചാൽ അത് സ്വീകരിക്കുന്ന പ്രവണത കൂടിവരുന്നതായി സൗമ്യാ സ്വാമിനാഥൻ പറഞ്ഞു. കൊവിഡ് വാക്സിനെകുറിച്ചുള്ള വ്യക്തമായ പഠനറിപ്പോർട്ടോ വിവരങ്ങളോ ഒന്നും ഇപ്പോൾ ലഭ്യമല്ലാത്തതിനാൽ വിവിധ നിർമ്മാതാക്കളുടെ വാക്സിനുകൾ ഇടകലർത്തി ഉപയോഗിക്കുന്നത് എത്രത്തോളം ഫലപ്രദമാകുമെന്ന് ഇപ്പോൾ പറയാൻ സാധിക്കില്ലെന്നും അവർ പറഞ്ഞു. വാക്സിനുകൾ ഇടകലർത്തി ഉപയോഗിക്കുന്നത് ചിലപ്പോൾ ഗുണത്തേക്കാളേറെ ദോഷം ചെയ്തേക്കാമെന്നും അവർ മുന്നറിയിപ്പ് നൽകി.
രണ്ടാം ഡോസിന്റെ സമയത്ത് ഏത് വാക്സിൻ എടുക്കണമെന്നും എപ്പോൾ എടുക്കണമെന്നുമെല്ലാം ഓരോരുത്തരും അവരുടെ ഇഷ്ടവും സൗകര്യവും അനുസരിച്ച് തീരുമാനിക്കാൻ തുടങ്ങിയാൽ അത് പ്രശ്നം വഷളാക്കുമെന്ന് സൗമ്യാ സ്വാമിനാഥൻ കൂട്ടിച്ചേർത്തു