ambili-devi-adithyan

കൊച്ചി: നടി അമ്പിളി ദേവി നൽകിയ ഗാർഹിക പീഡന പരാതിയിൽ ഭർത്താവും നടനുമായ ആദിത്യൻ ജയനെ പൊലീസ് അറസ്റ്റ് രേഖപ്പെടുത്തി വിട്ടയച്ചു. ഹൈക്കോടതിയുടെ നിർദേശപ്രകാരമായിരുന്നു നടപടി. തന്നെയും മാതാപിതാക്കളെയും കൊല്ലുമെന്ന് ആദിത്യന്‍ ഭീഷണിപ്പെടുത്തിയെന്നും, കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ട് പീഡിപ്പിച്ചെന്നും ആരോപിച്ച് അമ്പിളിദേവി നല്‍കിയ പരാതിയില്‍ ചവറ പൊലീസ് നേരത്തെ കേസെടുത്തിരുന്നു.

ഇല്ലാത്ത കാര്യങ്ങൾ പറഞ്ഞ് തന്റെ സ്ത്രീത്വത്തെ അപമാനിക്കാൻ ആദിത്യൻ ശ്രമിച്ചുവെന്ന് അമ്പിളി ദേവി ആരോപിച്ചിരുന്നു.നടൻ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി.ആദിത്യന് ഹൈക്കോടതി കർശന ഉപാധികളോടെ മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു.

അമ്പിളിദേവിയെ അപകീര്‍ത്തിപ്പെടുത്തരുതെന്ന് താക്കീത് നല്‍കിയാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. ആദിത്യൻ ചൊവ്വാഴ്ച ചവറ സ്റ്റേഷനിൽ ഹാജരാകണമെന്നും, അറസ്റ്റ് രേഖപ്പെടുത്തിയാൽ അന്നുതന്നെ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കി ജാമ്യം നൽകണമെന്നും ഹൈക്കോടതി നിർദേശിച്ചിരുന്നു.