bineesh-kodiyeri

ബംഗളൂരു: കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ബിനീഷ് കോടിയേരി നല്‍കിയ ജാമ്യാപേക്ഷയില്‍ ബിനീഷിന്‍റെ അഭിഭാഷകന്‍റെ വാദം പൂർത്തിയായി. നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ മയക്കുമരുന്ന് കേസില്‍ പ്രതിചേർക്കാത്തതിനാല്‍ ആ കേസിനെ ആധാരമാക്കി ഇ ഡി തനിക്കെതിരെ രജിസ്റ്റർ ചെയ്‌ത കേസ് നിലനില്‍ക്കില്ലെന്നും, ഇതുവരെ ഉന്നയിച്ച ആരോപണങ്ങൾ തെളിയിക്കാനായില്ലെന്നുമാണ് ബിനീഷിന്‍റെ അഭിഭാഷകന്‍ വാദിച്ചത്.

ബിനീഷിനെതിരെ കേരളത്തിലും ദുബായിലും നിരവധി കേസുകളുണ്ടെന്ന് വരെ നേരത്തെ കോടതിയെ അറിയിച്ച അന്വേഷണസംഘം പിന്നെ ഇതേകുറിച്ച് മിണ്ടിയിട്ടില്ലെന്നും രേഖകളൊന്നും ഹാജരാക്കിയിട്ടില്ലെന്നും ബിനീഷിന്‍റെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.

കേസ് പതിമൂന്നാം തവണയാണ് ഹൈക്കോടതിക്ക് മുന്നിലെത്തുന്നത്. ബിനീഷ് കോടിയേരി അറസ്റ്റിലായിട്ട് ഇതിനോടകം ഒമ്പത് മാസം പിന്നിട്ടിട്ടുണ്ട്.ജാമ്യ ഹർജിയെ എതിർത്തുകൊണ്ടുള്ള ഇ ഡിയുടെ മറുപടി വാദം ഇനി വെള്ളിയാഴ്‌ച നടക്കും.