തിരുവനന്തപുരം: കേരളത്തിൽ ചിത്രീകരണം അനുവദിക്കാത്ത സാഹചര്യത്തിൽ സിനിമകൾ മറ്റ് സംസ്ഥാനങ്ങളിലേക്ക്. എഴ് സിനിമകളുടെ ഷൂട്ടിംഗ് തെലങ്കാനയിലേക്കും, തമിഴ്‌നാട്ടിലേക്കും മാറ്റിയെന്ന് ഫെഫ്ക അറിയിച്ചു.പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മോഹൻലാൽ ചിത്രമുൾപ്പടെയാണിത്. മോഹൻലാൽ ചിത്രം ഹൈദരാബാദിലേക്കാണ് മാറ്റിയത്.
കേരളത്തിൽ ഷൂട്ടിംഗ് അനുവദിക്കണമെന്ന് ഫെഫ്ക അഭ്യർത്ഥിച്ചു. വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഇടപെടണമെന്നാവശ്യപ്പെട്ട് സംഘടന കത്ത് നൽകി.ദിവസ വേതനം വാങ്ങുന്ന തൊഴിലാളികൾ പട്ടിണിയിലാണെന്ന് ഫെഫ്ക ജനറൽ സെക്രട്ടറി ബി ഉണ്ണികൃഷ്ണൻ പറഞ്ഞു. തീരുമാനത്തിലൂടെ ഇതര സംസ്ഥാനങ്ങളിലെങ്കിലും സാങ്കേതിക പ്രവർത്തകർക്ക് തൊഴിൽ ലഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
സിനിമ വ്യവസായം മുന്നോട്ടു കൊണ്ടുപോകാൻ പറ്റാത്ത സാഹചര്യമാണെന്ന് നിർമാതാവ് ആന്റണി പെരുമ്പാവൂർ പ്രതികരിച്ചു. അനുമതി കിട്ടാത്തതുകൊണ്ടാണ് മോഹൻലാൽ ചിത്രം തെലുങ്കാനയിലേക്ക് മാറ്റിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സംസ്ഥാനത്ത് സീരിയൽ ചിത്രീകരണത്തിന് നേരത്തെ അനുമതി നൽകിയിരുന്നു.