prasanth

ന്യൂഡൽഹി: തിരഞ്ഞെടുപ്പ് തന്ത്രജ്ഞൻ പ്രശാന്ത് കിഷോർ കോൺഗ്രസിലേക്കോ? ഗാന്ധി കുടുംബവുമായി അദ്ദേഹം ഇന്നലെ നടത്തിയ കൂടിക്കാഴ്ചയ്ക്കുശേഷമാണ് അഭ്യൂഹങ്ങൾ പ്രചരിച്ചുതുടങ്ങിയത്. അതേസമയം അദ്ദേഹത്തെ കോൺഗ്രസിലേക്ക് ക്ഷണിച്ചെന്ന് സൂചനയും ലഭിക്കുന്നുണ്ട്. പാർട്ടിയിൽ നിർണായക സ്ഥാനം തന്നെ പ്രശാന്തിന് ലഭിച്ചേക്കും. ഉത്തർപ്രദേശ്, പഞ്ചാബ് എന്നിവയടക്കമുള്ള അഞ്ച് സംസ്ഥാനങ്ങളിൽ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ പാർട്ടിയുടെ നില മെച്ചപ്പെടുത്തുക എന്ന ലക്ഷ്യംകൂടി പ്രശാന്ത് കിഷാേറിനെ ക്ഷണിച്ചതിന് പിന്നിലുണ്ടൊന്നാണ് കരുതുന്നത്.

കുത്തഴിഞ്ഞ പുസ്തകംപോലുള്ള ഇപ്പോഴത്തെ അവസ്ഥയിൽ തിരഞ്ഞെടുപ്പുകളിൽ ഭേദപ്പെട്ട പ്രകടനം കാഴ്ചവയ്ക്കാനാവുമെന്ന് പാർട്ടി നേതൃത്വം പോലും കരുതുന്നില്ല. പഞ്ചാബില്‍ അമരീന്ദര്‍ സിംഗും നവജ്യോത് സിംഗ് സിദ്ദുവും തമ്മിലുള്ള തര്‍ക്കം പരിഹരിക്കാനുള്ള ഇടപെടൽ നടത്തി എന്ന സൂചനയാണ് ഗാന്ധി കുടംബവുമായുള്ള പ്രശാന്ത് കിഷോറിന്‍റെ കൂടിക്കാഴ്ചയെക്കുറിച്ച് പ്രധാനമായും പുറത്ത് കേട്ടത്. രാഹുലും പ്രിയങ്കയും സോണിയഗാന്ധിയും പ്രശാന്ത് കിഷോറുമായി പ്രത്യേകം കൂടുക്കാഴ്ച നടത്തിയിരുന്നു.

തിരഞ്ഞെടുപ്പ് വിദഗ്ദ്ധന്‍ എന്നപേരിൽ അറിയപ്പെടാൻ താത്പര്യമില്ലെന്ന് പ്രശാന്ത് തന്നെ അടുത്തിടെ വ്യക്തമാക്കിയിരുന്നു. പശ്ചിമബംഗാൾ, തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പുകളിൽ പ്രശാന്ത് കിഷോർ തന്റെ ദൗത്യം വിജയകരമായി പൂർത്തീകരിച്ചിരുന്നു. അതിനുശേഷമാണ് തിരഞ്ഞെടുപ്പ് വിദഗ്ദ്ധന്‍ എന്ന നിലയിൽ തുടരാൻ താത്പര്യമില്ലെന്ന് അദ്ദേഹം വ്യക്തമാക്കിയത്.

പ്രശാന്ത് കിഷോറിന്റെ വരവോടെ സംഘടനാ രംഗത്ത് വൻ അഴിച്ചുപണി ഉണ്ടാകുമെന്നാണ് പാർട്ടിയോട് അടുപ്പമുള്ള കേന്ദ്രങ്ങൾ നൽകുന്ന സൂചന. അഴിച്ചുപണി കഴിയുമ്പോൾ വലിയൊരു പദവിയായിരിക്കും പ്രശാന്തിന് ലഭിക്കുന്നത് എന്ന സൂചനയും അവർ നൽകുന്നുണ്ട്. തിരഞ്ഞെടുപ്പുകളെ അഭിമുഖീകരിക്കുന്നതിന് മുമ്പ് പാർട്ടിയിൽ സമൂലമായ അഴിച്ചുപണിവേണമെന്ന് പ്രശാന്ത് കിഷാേർ നേതൃത്വത്തെ അറിയിച്ചതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

അതേസമയം, മുൻകാലങ്ങളിൽ കോൺഗ്രസുമായുള്ള കിഷോറിന്റെ ബന്ധം തൃപ്തികരമല്ല. 2017 ൽ ഉത്തർപ്രദേശ് തിരഞ്ഞെടുപ്പിൽ സമാജ്‌വാദി പാർട്ടിയുമായി കോൺഗ്രസ് സഖ്യമുണ്ടാക്കിയെങ്കിലും അത് പരാജയപ്പെട്ടു. കോൺഗ്രസ് തന്ത്രത്തിന് രൂപം നൽകിയ പ്രശാന്തിന് പഞ്ചാബിൽ പാർട്ടി നേടിയ വിജയം മാത്രമാണ് അല്പമെങ്കിലും ആശ്വാസം സമ്മാനിച്ചത്. അതിനുശേഷം, ഇന്ത്യയിലെ ഏറ്റവും പഴയ പാർട്ടിയായ കോൺഗ്രസിനെയും അതിന്റെ പ്രവർത്തന രീതിയെയും അദ്ദേഹം പലപ്പോഴും വിമർശിച്ചിരുന്നു.

കാര്യങ്ങൾ ഇങ്ങനെയാണെങ്കിലും, കോൺഗ്രസിൽ ചേക്കേറുന്നു എന്ന വാർത്തയോട് പ്രശാന്ത് കിഷോർ ഇതുവരെ പ്രതികരിച്ചിട്ടില്ല. എന്‍ സി പി അദ്ധ്യക്ഷന്‍ ശരത് പവാറുമായി പ്രശാന്ത് കിഷോര്‍ നിരവധി തവണ കൂടിക്കാഴ്ച നടത്തിയതും അഭ്യൂഹങ്ങള്‍ക്കിടയാക്കിയിരുന്നു.നേരത്തെ നിതീഷ് കുമാറിന്റെ ജെഡിയുവില്‍ പ്രശാന്ത് കിഷോര്‍ ചേര്‍ന്നിരുന്നെങ്കിലും പിന്നീട് അദ്ദേഹവുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് പാര്‍ട്ടി വിടുകയായിരുന്നു.