വാഷിംഗ്ടൺ: അമേരിക്കയും നാറ്റോയും തങ്ങളുടെ സൈന്യങ്ങളെ അഫ്ഗാനിസ്ഥാനിൽ നിന്നും പിൻവലിക്കുന്നത് വലിയ മണ്ടത്തരമാണെന്ന് മുൻ അമേരിക്കൻ പ്രസിഡന്റ് ജോർജ് ബുഷ് പറഞ്ഞു. 20 വർഷം മുമ്പ് അമേരിക്കയിലെ വേൾഡ് ട്രേഡ് സെന്റർ ഭീകരാക്രമണത്തെ തുടർന്നാണ് അമേരിക്ക അഫ്ഗാനിസ്ഥാനിലേക്ക് സൈന്യത്തെ അയയ്ക്കുന്നത്. അഫ്ഗാനിസ്ഥാൻ കേന്ദ്രമാക്കി പ്രവർത്തിച്ചിരുന്ന അൽ - ഖ്വയ്‌ദ ഭീകരസംഘടനയെയും അവരുടെ നേതാവ് ബിൻ ലാദനെയും വധിക്കുന്നത് ഈ സേനയാണ്.
"അഫ്ഗാൻ സ്ത്രീകളും പെൺകുട്ടികളും പറഞ്ഞറിയിക്കാനാവാത്ത കഷ്ടതകൾ നേരിടാൻ പോകുകയാണ്. അമേരിക്ക സൈന്യത്തെ പിൻവലിക്കുന്നത് വലിയൊരു തെറ്റാണ്. ക്രൂരന്മാരായ താലിബാൻ അഫ്ഗാൻ ജനതയെ അറുത്തു കൊല്ലാൻ കാത്തിരിക്കുകയാണ്," ബുഷ് അഭിപ്രായപ്പെട്ടു.
അമേരിക്കയും നാറ്റോയും ഇപ്പോൾ അവരുടെ സൈന്യങ്ങളെ ഘട്ടം ഘട്ടമായി അഫ്ഗാനിസ്ഥാനിൽ നിന്നും പിൻവലിച്ചുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ മേയ് ആദ്യവാരം തുടങ്ങിയ പിൻവലിക്കൽ ഈ സെപ്തംബർ 11ഓടെ പൂർത്തിയാക്കാനാണ് അമേരിക്കയുടെ ഇപ്പോഴത്തെ പ്രസിഡന്റ് ജോ ബൈഡന്റെ നിർദേശം.