തിരുവനന്തപുരം: സംസ്ഥാനത്ത് സിക്ക രോഗബാധ ആദ്യം റിപ്പോർട്ട് ചെയ്ത തലസ്ഥാനത്തെ സ്വകാര്യ ആശുപത്രി ഉൾപ്പെടുന്ന ആനയറയിൽ ക്ലസ്റ്റർ രൂപപ്പെട്ടതായി ആരോഗ്യമന്ത്രി വീണജോർജ്. മൂന്ന് കിലോമീറ്റർ പരിധിയിലാണ് ക്ലസ്റ്റർ രൂപപ്പെട്ടത്. എന്നാൽ, രോഗത്തെക്കുറിച്ച് അമിതമായ ഭീതിവേണ്ടെന്നും ജാഗ്രത കൈവിടരുതെന്നുമാണ് ആരോഗ്യവകുപ്പിന്റെ നിർദേശം.
ആനയറ മേഖലയിൽ അല്ലാതെ മറ്റിടങ്ങളിലുള്ളവർക്കും രോഗബാധ സ്ഥിരീകരിച്ചതോടെ ആരോഗ്യ വകുപ്പ് പ്രത്യേക ആക്ഷൻപ്ലാൻ രൂപീകരിച്ചു.കൊതുക് നിർമാർജനത്തിന് മുൻതൂക്കം നൽകിക്കൊണ്ടാണ് ഇത്. ശുചീകരണ പ്രവർത്തനങ്ങൾ വേഗത്തിലാക്കാനും നിർദേശം നൽകി.രോഗലക്ഷണം ഉള്ളവർ എത്രയും വേഗം ചികിത്സ തേടണണെന്ന് ആരോഗ്യവകുപ്പ് നിർദേശിച്ചു.രോഗലക്ഷണമുള്ളവർക്ക് വിളിക്കാനായി പ്രത്യേക കൺട്രോൾ റൂമും തയാറാക്കിയിട്ടുണ്ട്. പരിശോധനക്കായി തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രയിലുൾപ്പെടെ സംവിധാനമൊരുക്കിയിട്ടുണ്ട്.
സ്വകാര്യ ആശുപത്രിയിലെ ഡോക്ടറും പത്തുമാസം പ്രായമായ കുഞ്ഞും ഉൾപ്പെടെ 23 പേരിലാണ് നിലവിൽ സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. മരണനിരക്ക് കുറവാണെങ്കിലും കുഞ്ഞുങ്ങളിൽ ജനിതക വൈകല്യത്തിനുൾപ്പടെ രോഗബാധ ഇടയാക്കും. രോഗത്തിന് ഇതുവരെ ചികിത്സ കണ്ടെത്തിയിട്ടില്ല.