തിരുവനന്തപുരം: കിറ്റെക്‌സ് വിവാദം ദേശീയതലത്തിൽ തന്നെ ച൪ച്ചയായതോടെ വ്യവസായ നിക്ഷേപ പദ്ധതികളുമായി ബന്ധപ്പെട്ട ചർച്ചകൾ ഊ൪ജ്ജിതമാക്കാനൊരുങ്ങി സംസ്ഥാന സർക്കാർ. അധികാരതുടർച്ച നേടി ദേശീയതലത്തിൽ തന്നെ ശ്രദ്ധിക്കപ്പെട്ട സർക്കാരിന് കിറ്റെക്‌സുണ്ടാക്കി വച്ച ക്ഷീണം ചെറുതല്ല. കിറ്റെക്‌സിനെ ക്ഷണിക്കാൻ സംസ്ഥാനങ്ങൾ ഒന്നൊന്നായി വരി നിന്നതോടെ കേരളത്തിന്‍റെ വ്യവസായ സൗഹൃദ ഇമേജിന് തന്നെ കോട്ടംതട്ടിയിരിക്കുകയാണ്.
കൂടുതൽ വൻകിട പ്രോജക്‌ടുകൾ പ്രഖ്യാപിച്ച് വ്യാവസായികളെ കേരളത്തിലേക്ക് ആകർഷിക്കാനുളള തന്ത്രമാണ് ഒന്നാം പിണറായി സർക്കാർ അതിന്‍റെ അവസാനകാലം മുതൽ നടപ്പാക്കാൻ പദ്ധതിയിട്ടത്. എന്നാൽ കിറ്റെക്‌സ് വിവാദം നമ്പർ വൺ കേരള എന്ന സർക്കാർ ബിൽഡപ്പിന് തന്നെ തിരിച്ചടിയായി. കിറ്റെക്‌സിന്‍റെ നയപരിപാടികളോടൊ അവരുടെ ആശയങ്ങളോടൊ സി.പി.എമ്മിനോ സർക്കാരിനോ യോജിപ്പില്ല. എന്നാൽ സാബു ജേക്കബും ടീമും തുടങ്ങിവച്ച വിവാദങ്ങൾ വ്യവസായികൾ മുതൽ സാധാരണക്കാരെ വരെ ബാധിച്ചിട്ടുണ്ടെന്നാണ് സി പി എം നേതാക്കൾ തന്നെ അടക്കം പറയുന്നത്.
ഇതോടെ സംരംഭകരെ നേരിട്ട് കേൾക്കാനാണ് വ്യവസായ മന്ത്രി പി രാജീവ് നീക്കം നടത്തുന്നത്. മുഖ്യമന്ത്രിയുടെ ആശിർവാദത്തോടെയാണ് വ്യവസായ വകുപ്പ് ഇത്തരമൊരു തീരുമാനമെടുത്തിരിക്കുന്നത്. എല്ലാ ജില്ലകളിലും നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന പരിപാടിയുടെ ആദ്യ ഘട്ടത്തിന് ഇന്ന് എറണാകുളം ജില്ലയിൽ തുടക്കമായി. സംസ്ഥാനത്തെ വ്യവസായികളുമായി ചേർന്നാണ് നാട്ടിലേക്ക് ഉത്തരവാദിത്തതോടെ നിക്ഷേപം കൊണ്ട് വരാൻ ശ്രമമെന്ന് വ്യവസായ വകുപ്പ് അധികൃതർ വ്യക്തമാക്കുന്നു.
കഴിഞ്ഞ ദിവസങ്ങളിലായി ഫിക്കി,സി ഐ ഐ, എം എസ് എം ഇ തുടങ്ങിയ സംരംഭക സ൦ഘടനകളെ വ്യവസായ മന്ത്രി നേരിൽ കണ്ട് ച൪ച്ച നടത്തിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിൽ കൂടിയാണ് വ്യവസായ സംരംഭകർക്ക് നേരിട്ട് പരാതി അറിയിക്കാനും, ആവശ്യങ്ങൾ പറയാനും വ്യവസായ വകുപ്പ് അവസരമൊരുക്കുന്നത്.
മീറ്റ് ദി മിനിസ്റ്റർ എന്നാണ് പരിപാടിക്ക് പേരിട്ടിരിക്കുന്നത്. മുൻകൂറായി പരാതി ഓൺലൈനിലൂടെ നൽകിയവർക്ക് മന്ത്രിയെ നേരിട്ട് കാണാൻ അവസരമുണ്ടാകും. നാളെ തിരുവനന്തപുരത്തും, 19ന് കോട്ടയത്തും പരിപാടി നടത്തും. മേഖലകളാക്കി തിരിച്ച് ഐ എ എസ് ഉദ്യോഗസ്ഥർക്ക് ചുമതല നൽകിയാണ് പരിപാടിയുടെ തുടർന്നുള്ള നടപടികൾ ജില്ല തലത്തിൽ ഉറപ്പാക്കുക. മീറ്റ് ദി മിനിസ്റ്റർ കൃത്യമായ ഇടവേളകളിൽ നടപ്പാക്കാനാണ് പദ്ധതിയിടുന്നതെന്ന് വ്യവാസയ വകുപ്പ് വൃത്തങ്ങൾ കേരളകൗമുദി ഓൺലൈനിനോട് പറഞ്ഞു.
താഴെത്തട്ടിലുണ്ടാകുന്ന മെല്ലപ്പോക്കും, പ്രശ്‌നങ്ങളും പരിഹരിക്കുന്നതിന് കൂടിയാണ് ഓരോ ജില്ലക്കും പ്രത്യേക ഉദ്യോഗസ്ഥരെ നിയമിച്ച് പദ്ധതികൾ ഏകോപിപ്പിക്കാൻ സർക്കാർ തീരുമാനിച്ചിരിക്കുന്നത്. ജില്ല വ്യവസായ കേന്ദ്രങ്ങളിലേക്കെത്തുന്ന പരാതികൾക്ക് അടിയന്തരമായി പരിഹാരം കാണണമെന്നും നിർദേശമുണ്ട്.
സംസ്ഥാനത്ത് നിന്ന് 3,500 കോടി രൂപയുടെ നിക്ഷേപം പിൻവലിക്കുമെന്ന കിറ്റെക്‌സ് പ്രഖ്യാപനത്തെ ആദ്യം മുതൽ കരുതലോടെയാണ് സംസ്ഥാന സർക്കാർ നേരിട്ടത്. ചെറുകിട ഇടത്തരം വൻകിട സംരംഭകർക്ക് പരമാവധി പിന്തുണ നൽകി കിറ്റെക്‌സ് കമ്പനിയുടെ ആരോപണങ്ങളുടെ മുന ഒടിക്കാമെന്ന ആത്മവിശ്വാസത്തിലാണ് വ്യവസായ വകുപ്പിന്‍റെ പ്രവർത്തനങ്ങൾ. കിറ്റെക്‌സ് കേരളം വിട്ടാൽ അത് സംസ്ഥാനത്തെ ബാധിക്കില്ലെന്നതും പ്രശ്‌നങ്ങളുടെയെല്ലാം ഉത്തരവാദിത്തം കിറ്റെക്‌സിനാണെന്നും വരുത്തിതീർക്കേണ്ടതും സർക്കാരിന്‍റെ ഉത്തരവാദിത്തമായി മാറിയിരിക്കുകയാണ്.