കാബൂൾ: അഫ്‌ഗാനിസ്ഥാനൊപ്പം പാകിസ്ഥാനും താലിബാന്റെ കൈകളിലാകുമോ? പാകിസ്ഥാൻ അതിർത്തികൾ താലിബാൻ ഭീകരർ പിടിച്ചെടുത്തുവെന്ന റിപ്പോർട്ട് പുറത്തുവന്നതോടെയാണ് ഇത്തരമൊരു സംശയം അന്താരാഷ്ട്ര തലത്തിൽ ബലപ്പെട്ടത്. നേരത്തേ തന്നെ പാകിസ്ഥാന്റെ പല പ്രദേശങ്ങളിലും താലിബാന് നിർണായക സ്വാധീനമുണ്ടെന്ന റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. അതിനിടയിലാണ് തന്ത്രപ്രധാനമായ അഫ്‌ഗാൻ പട്ടണം വെഷിലെ അതിർത്തി താലിബാൻ പിടിച്ചെടുത്തെന്ന വാർത്ത പുറത്തുവരുന്നത്.
അഫ്‌ഗാനിസ്ഥാനിലെ ഏറ്റവും തിരക്കേറിയ രണ്ടാമത്തെ പ്രവേശന കവാടവും രാജ്യത്തെ പാക് തുറമുഖങ്ങളുമായി ബന്ധിപ്പിക്കുന്ന മേഖലയുമാണിത്. പാക്-അഫ്ഗാന്‍ വ്യാപാര ബന്ധത്തിലും ഈ നഗ
രത്തിന് നിർണായക സ്വാധീനമുണ്ട്. ആയിരക്കണക്കിന് ട്രക്കുകളാണ് ദിവസവും ഇതുവഴി കടന്നുപോകുന്നത്. ഇതുവഴിയുള്ള ഗതാഗതം താലിബാൻ ഇപ്പോൾ പൂർണമായും തടഞ്ഞിരിക്കുകയാണ്.
അതിർത്തിയിലെ സൗഹൃദകവാടത്തില്‍ താലിബാൻ തങ്ങളുടെ പതാക നാട്ടിയിട്ടുണ്ട്. അമേരിക്കക്കാരുടെയും അവരുടെ പാവകളുടെയും ക്രൂരതയുടെ രണ്ടുപതിറ്റാണ്ടിനുശേഷം തന്ത്രപ്രധാനമായ ഈ അതിർത്തിയും തൊട്ടടുത്തുള്ള ജില്ലയും ഞങ്ങൾ പിടിച്ചെടുത്തു കഴിഞ്ഞു എന്നായിരുന്നു ഒരു താലിബാൻകാരന്റെ പ്രതികരണം. വെഷിനൊപ്പം വടക്കൻ, പടിഞ്ഞാറ് ഭാഗത്തുള്ള ഹെറാത്ത്, ഫറാ, കുണ്ടുസ് പ്രവിശ്യകളിലെ മറ്റ് പ്രധാന അതിർത്തികളും താലിബാൻ പിടിച്ചെടുത്തുവെന്ന് റിപ്പോർട്ടുകളുണ്ട്. താലിബാന്റെ അവകാശവാദം പൊള്ളയാണെന്നാണ് അഫ്‌ഗാൻ ഭരണാധികാരികൾ പറയുന്നത്. എന്നാൽ അതിർത്തി താലിബാന്റെ കൈകളിലാണെന്ന് പാകിസ്ഥാൻ ഉദ്യോഗസ്ഥർ തന്നെ സമ്മതിക്കുന്നുണ്ട്.
അതിർത്തികൾ പിടിച്ചെടുക്കുന്നതിലൂടെ തങ്ങളുടെ വരുമാനം ഉയർത്തുക എന്ന ലക്ഷ്യവും താലിബാനുണ്ട്. അതിർത്തി കടന്നുപോകണമെങ്കിൽ വൻതുക കപ്പം കൊടുക്കേണ്ടിവരും. ഒപ്പം മയക്കുമരുന്നും മറ്റും പാകിസ്ഥാൻ ഉൾപ്പടെയുള്ള രാജ്യങ്ങളിലേക്ക് നിർബാധം കയറ്റി അയയ്ക്കാനും ആവും. അമേരിക്കൻ സൈന്യം അഫ‌്‌ഗാനിൽ എത്തിയതോടെ താലിബാന്റെ വരുമാനം ഗണ്യമായ തോതിൽ കുറഞ്ഞിരുന്നു.
താലിബാൻ ഭീകരർക്ക് എല്ലാ അർത്ഥത്തിലും സഹായം നൽകുന്നത് പാകിസ്ഥാനാണെന്നും അതിന് അവർ കനത്ത വില നൽകേണ്ടിവരുമെന്നും അഫ്‌ഗാനിസ്ഥാൻ വൈസ് പ്രസിഡന്റ് ആരോപിച്ചിരുന്നു. ഇക്കാര്യങ്ങൾ ശരിവയ്ക്കുന്ന തരത്തിലേക്കാണ് കാര്യങ്ങൾ നീങ്ങുന്നത്. അമേരിക്കൻ സൈന്യത്തിന്റെ പിന്മാറ്റത്തെത്തുടർന്ന് താലിബാൻ അഫ്‌ഗാനിൽ പിടിമുറുക്കിത്തുടങ്ങിയപ്പോൾ തന്നെ പാകിസ്ഥാന് ഈ ഭീതി തുടങ്ങിയതാണ്. അഫ്‌ഗാൻ അതിർത്തിയിലെ നിരീക്ഷണം കർശനമാക്കാൻ സൈന്യത്തിന് പാകിസ്ഥാൻ കർശന നിർദ്ദേശം നൽകിയിരുന്നു.