ന്യൂഡൽഹി: യഥാർത്ഥ നിയന്ത്രണ രേഖയിലെ തർക്ക ബാധിത പ്രദേശങ്ങളിൽ നിന്നും പിന്മാറാൻ ചൈനയോട് ഇന്ത്യ പാംഗോംഗ് ത്സോയിലെ ഏറ്റുമുട്ടലിന് ശേഷം നിരന്തരം ആവശ്യപ്പെടുന്നതാണ്. ഈ കാര്യങ്ങളിൽ സൈനിക തല ചർച്ചകളിലും തീരുമാനമായിട്ടില്ല. എന്നാൽ ലഡാക്കിലേറ്റ തിരിച്ചടികൾ കൊണ്ടൊന്നും ചൈന പാഠം പഠിച്ചില്ലെന്നാണ് പുതിയ സംഭവ വികാസങ്ങൾ സൂചിപ്പിക്കുന്നത്.
വടക്കൻ സിക്കിമിൽ യഥാർത്ഥ നിയന്ത്രണ രേഖയോട് വളരെ ചേർന്ന് സ്ഥിരം ക്യാമ്പ് സംവിധാനങ്ങൾ ഒരുക്കുകയാണ് ചൈന എന്നാണ് ഇപ്പോൾ ലഭ്യമായ വിവരം. ഇത് അതിർത്തിയിൽ ചൈനയ്‌ക്ക് ആയുധ സൗകര്യമൊരുക്കാനാണെന്നാണ് രഹസ്യ വിവരം.
ഇന്ത്യയ്‌ക്ക് ചൈനയുടെ ഈ നീക്കത്തെ കുറിച്ച് വിവരമുണ്ട്. വടക്കൻ സിക്കിമിൽ നിന്ന് ഏതാനും കിലോമീറ്റർ മാത്രം അകലെയാണ് ചൈനയുടെ ക്യാമ്പ്. കിഴക്കൻ ലഡാക്കിലും അരുണാചൽ പ്രദേശിലും അത്തരം നിർമ്മിതികൾ ചൈന നടത്തിയിട്ടുണ്ട്. കഴിഞ്ഞ കുറച്ച് വർഷങ്ങളിലായി ഇവിടെ റോഡ് ഗതാഗതം ചൈനീസ് സൈന്യം ഫലപ്രദമായി നടത്തുന്നുണ്ട്. അതിർത്തിയിലെ കൊടുംതണുപ്പിൽ നിന്നും സൈനികർക്ക് രക്ഷനേടാൻ കെട്ടിടങ്ങൾ സഹായമാകുമെന്നാണ് വിലയിരുത്തുന്നത്.
ലഡാക്കിലെ പാംഗോംഗ് ത്‌സോയിലും സിക്കിമിലെ നാകു ല മേഖലയിലും കഴിഞ്ഞ വർഷം ഏപ്രിൽ മേയ് മാസങ്ങളിൽ ഇന്ത്യ-ചൈന സൈനികർ തമ്മിൽ സംഘർഷമുണ്ടായിരുന്നു. നിലവിൽ ചൈനീസ് സൈന്യം നിലകൊളളുന്നയിടങ്ങളിൽ മഞ്ഞുകാലത്ത് കാലാവസ്ഥ രൂക്ഷമാണെങ്കിലും സൈനികരെ ചൈന പിൻവലിച്ചിട്ടില്ല.