kodakara-case

കൊച്ചി: കൊടകര കുഴല്‍പ്പണ കേസില്‍ നിഗൂഢമായ പലതും പുറത്ത് വരാനുണ്ടെന്ന് ഹൈക്കോടതി. പ്രധാനപ്രതികളെ പിടികൂടാനായിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയ കോടതി കവര്‍ച്ച മുന്‍കൂട്ടി ആസൂത്രണം ചെയ്‌തതാണെന്ന് നിരീക്ഷിച്ചു. കുഴല്‍പ്പണത്തിന്‍റെ ഉറവിടം എവിടെ, എന്തിനായി കൊണ്ടുവന്നു തുടങ്ങിയവ കണ്ടെത്തണമെന്ന് കോടതി ആവശ്യപ്പെട്ടു. ആറ് പ്രതികളുടെ ജാമ്യാപേക്ഷ തള്ളിയ ഉത്തരവിലാണ് കോടതിയുടെ പരാമര്‍ശങ്ങള്‍.

കവർച്ച പെട്ടെന്ന് നടത്തിയതല്ല. അതുകൊണ്ട് തന്നെ കൃത്യമായ അന്വേഷണം നടത്തണമെന്ന് ഹൈക്കോടതി ഉത്തരവിൽ വ്യക്തമാക്കുന്നു. കവര്‍ച്ചയുമായി ബന്ധപ്പെട്ട് ഇനിയും പണം കണ്ടെത്താനുണ്ട്. കേസുമായി ബന്ധപ്പെട്ട് ഫോണ്‍കോള്‍ രേഖകളും മറ്റ് തൊണ്ടി മുതലുകളും കണ്ടെത്താനുണ്ട്. ഈ സാഹചര്യത്തിലാണ് കൂടുതല്‍ അന്വേഷണം വേണമെന്ന ഹൈക്കോടതിയുടെ നിരീക്ഷണം.

കേസിൽ ബി ജെ പി നേതാക്കളെ പ്രതിയാക്കേണ്ടെന്ന അന്വേഷണസംഘത്തിന്‍റെ തീരുമാനത്തിന് പിന്നാലെയാണ് ഹൈക്കോടതി ഉത്തരവ് പുറത്തുവന്നിരിക്കുന്നത്. കേസിൽ ബി ജെ പി നേതാക്കളെ സാക്ഷികളാക്കണമോയെന്ന കാര്യം അന്വേഷണസംഘം പിന്നീട് തീരുമാനിക്കും.