ന്യൂഡൽഹി: 2021-22 അദ്ധ്യായന വർഷത്തേക്കുള്ള ബിരുദ പ്രവേശന നടപടികൾ സെപ്‌തംബർ മുപ്പതിനകം പൂർത്തിയാക്കണമെന്ന നിർദേശവുമായി യു ജി സി. ഒക്ടോബർ ഒന്നിന് പുതിയ അദ്ധ്യായന വർഷം ആരംഭിക്കണമെന്നാണ് യു ജി സിയുടെ മാർഗനിർദേശങ്ങളിൽ അറിയിച്ചിട്ടുള്ളത്. 2020-21 വർഷത്തെ അവസാന സെമസ്റ്റർ/ വാർഷിക പരീക്ഷകൾ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നിർബന്ധമായും നടത്തണമെന്നും കമ്മിഷൻ വ്യക്തമാക്കി. ഓഗസ്റ്റിന് മുമ്പായാണ് ഈ പരീക്ഷകൾ നടത്തേണ്ടത്.
ഒന്നും രണ്ടും വർഷ വിദ്യാർത്ഥികൾക്ക് പരീക്ഷകളുണ്ടായിരിക്കില്ല. ഒന്നാംവർഷ ബിരുദ കോഴ്സുകളിലെ ഒഴിവുള്ള സീറ്റുകളിലേക്ക് പ്രവേശനം നടത്തേണ്ട അവസാന തീയതി ഒക്ടോബർ 31 ആണ്. അടിസ്ഥാന യോഗ്യത പരീക്ഷയുടെ സർട്ടിഫിക്കറ്റുകൾ ഡിസംബർ 31വരെ സമർപ്പിക്കാം. പന്ത്രണ്ടാം ക്ലാസ് പരീക്ഷ ഫലം ജൂലായ് 31നകം പ്രസീദ്ധീകരിക്കുമെന്ന കണക്കുകൂട്ടലിലാണ് ഇത്. ഫലപ്രഖ്യാപനത്തിൽ മാറ്റമുണ്ടായാൽ ഒക്ടോബർ 18ന് അദ്ധ്യായന വർഷം ആരംഭിക്കുന്ന തരത്തിൽ ക്രമീകരണം നടത്താനാണ് യു ജി സി സെക്രട്ടറി രജനീഷ് ജെയിൻ വൈസ് ചാൻസലർമാർക്കും കോളേജ് പ്രിൻസിപ്പൽമാർക്കും അയച്ച കത്തിൽ പറയുന്നത്.
ഓൺലൈനായോ ഓഫ്ലൈനായോ രണ്ടും കൂടിയോ ക്ലാസ് ആരംഭിക്കാം. സി ബി എസ് ഇ, ഐ സി എസ് ഇ പരീക്ഷകളുടെ ഫലമടക്കം വന്നശേഷം മാത്രമേ ബിരുദ കോഴ്‌സുകളിലേക്ക് അഡ്‌മിഷൻ ആരംഭിക്കുന്നുള്ളു എന്ന കാര്യം ഉറപ്പാക്കണമെന്നും കത്തിൽ പറയുന്നു.