ന്യൂഡൽഹി:രാജ്യത്ത് പ്രതിദിന കൊവിഡ് രോഗനിരക്കിൽ നേരിയ വർദ്ധന. ശനിയാഴ്‌ചത്തേതിനെക്കാൾ 7.4 ശതമാനത്തിന്റെ വർദ്ധനയാണ് ഉണ്ടായിരിക്കുന്നത്. 41,157 പേർക്കാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. 518 മരണങ്ങളും റിപ്പോർട്ട് ചെയ്‌തു. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 2.13 ശതമാനമാണ്.രാജ്യത്തെ ആക്‌ടീവ് കേസുകൾ 1.36 ശതമാനമാണ്. 4,22,660 കേസുകളാണ് രാജ്യത്തുളളത്. 24 മണിക്കൂറിനിടെ കൊവിഡ് മുക്തി നേടിയവർ 42,004 ആണ്. ഇതോടെ ആകെ രോഗമുക്തി നിരക്ക് 97.31 ശതമാനമായി.
രാജ്യത്ത് കൊവിഡ് മൂന്നാം തരംഗം ഓഗസ്‌റ്റ് മാസത്തോടെയുണ്ടാകുമെന്നാണ് കരുതുന്നതെന്ന് ഐസിഎംആർ മുൻപ് അറിയിച്ചിരുന്നു. രോഗവ്യാപനത്തെ പ്രതിരോധിക്കാൻ വാക്‌സിനേഷൻ വേഗത്തിലാക്കാനുളള ശ്രമത്തിലാണ് സർക്കാരെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതുവരെ രാജ്യത്ത് 40.49 കോടി ഡോസ് വാക്‌സിനുകളാണ് നൽകിയത്.
പ്രതിദിന കണക്ക് നോക്കിയാൽ ഏറ്റവുമധികം കൊവിഡ് സ്ഥിരീകരിച്ചത് കേരളത്തിലാണ്. 16,148 രണ്ടാമതുളള മഹാരാഷ്‌ട്രയിൽ നേർപകുതിയാണ് എണ്ണം 8172. തമിഴ്‌നാട്ടിൽ 2205 കേസുകളാണ് റിപ്പോർട്ട് ചെയ്‌തത്. രാജ്യത്ത് ആകെ റിപ്പോർട്ട് ചെയ്‌തതിൽ 40 ശതമാനം രോഗികളും കേരളത്തിലാണ്. മരണനിരക്കിൽ പക്ഷെ മുന്നിൽ മഹാരാഷ്‌ട്രയാണ്. 124 മരണങ്ങൾ. രണ്ടാമതുളള കേരളത്തിൽ 114 പേരാണ് മരിച്ചത്. രാജ്യത്ത് ഇതുവരെ 3.02 കോടി ജനങ്ങളാണ് രോഗമുക്തി നേടിയത്.