theft

ആഗ്ര: മണപ്പുറം ഫിനാൻസിന്റെ ആഗ്ര ശാഖയിൽ നിന്ന് ആയുധധാരികളായ ആറ് മോഷ്ടാക്കൾ 17 കിലോഗ്രാം സ്വർണവും അഞ്ച് ലക്ഷം രൂപയും കവർന്നു. ശനിയാഴ്ചയാണ് സംഭവം നടന്നത്. രണ്ട് മോഷ്ടാക്കൾ പൊലീസുമായുള്ള ഏറ്റുമുട്ടലിനിടെ കൊല്ലപ്പെട്ടു. മനീഷ് പാണ്ഡേ, നിർദോഷ് കുമാർ എന്നിവരാണ് കൊല്ലപ്പെട്ടത്.

ശനിയാഴ്ച ഉച്ചയ്ക്ക് ബാങ്കിലെത്തിയ മോഷ്ടാക്കൾ ജീവനക്കാരെ തോക്ക് ചൂണ്ടി ഭയപ്പെടുത്തിയ ശേഷം കവർച്ച നടത്തുകയായിരുന്നു.

ബാങ്ക് പുറത്ത് നിന്ന് പൂട്ടിയാണ് മോഷ്ടാക്കൾ സ്ഥലം വിട്ടത്. ജീവനക്കാരെ പ്രദേശവാസികളാണ് പൂട്ടുപൊളിച്ച് രക്ഷപ്പെടുത്തിയത് പിന്നാലെ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. എത്മാദ്പൂരിൽ വച്ച് പൊലീസ് മോഷ്ടാക്കളെ കണ്ടെത്തി. പ്രതികൾ രക്ഷപെടാൻ ശ്രമിക്കുന്നതിനിടെ പൊലീസ് ആകാശത്തേക്ക് വെടിവച്ചു. സമീപത്തെ മെഡിക്കൽ സ്റ്റോറിൽ നിന്ന് രണ്ട് മോഷ്ടാക്കൾ പ്രത്യാക്രമണം നടത്തിയതോടെ പൊലീസ് അവരെ വെടിവച്ച് വീഴ്ത്തുകയായിരുന്നു

മോഷ്ടാക്കളിൽ നിന്ന് ഏഴര കിലോ സ്വർണവും ഒന്നരലക്ഷം രൂപയും പൊലീസ് വീണ്ടെടുത്തു. സി.സി.ടി.വി ദൃശ്യങ്ങളിലൂടെ മറ്റ് പ്രതികളെ തിരിച്ചറിഞ്ഞതായും അവരെ ഉടൻ പിടികൂടുമെന്നും പൊലീസ് അറിയിച്ചു.