ലഡാക്ക് : അതിർത്തി പ്രദേശത്തോട് ചേർന്ന് ചൈനയുടെ നിർമ്മാണ പ്രവൃത്തികൾക്ക് അതേ നാണയത്തിൽ തിരിച്ചടി നൽകി മോദി സർക്കാർ. അതിർത്തിയിൽ ചൈനയെ നേരിടുന്നതിനായുള്ള അടിസ്ഥാന സൗകര്യങ്ങൾ അതിവേഗം നിർമ്മിക്കാനാണ് ഇന്ത്യയുടെ നീക്കം. ഇതിന്റെ ഭാഗമായി കേന്ദ്ര ഭരണ പ്രദേശമായ ലഡാക്കിൽ നാല് വിമാനത്താവളങ്ങളും 37 ഹെലിപാഡുകളും നിർമ്മിക്കും. ഇതിനായുള്ള പ്രാരംഭ നടപടികൾ ദ്രുത വേഗത്തിലാണ് നീങ്ങുന്നത്. ഭൂമി തിരിച്ചറിയൽ നടപടികളും പ്രാഥമിക ചർച്ചകളും പൂർത്തിയായതായി ഒരു ദേശീയ മാദ്ധ്യമം റിപ്പോർട്ട് ചെയ്യുന്നു.
വലിയ വിമാനങ്ങൾ എളുപ്പത്തിൽ ലാന്റു ചെയ്യുന്നതിന് അനുയോജ്യമായ നാല് പുതിയ വിമാനത്താവളങ്ങൾക്കുള്ള ഭൂമി കണ്ടെത്തൽ പൂർത്തിയായി കഴിഞ്ഞു. വേഗത്തിലുള്ള സേനാ നീക്കത്തിനായാണ് ഇത്. കഴിഞ്ഞ വർഷം ഗൽവാൻ താഴ്‌വരയിലെ ഏറ്റുമുട്ടലിനുശേഷമാണ് ലഡാക്കിൽ ഇന്ത്യ അതിവേഗം നിർമ്മാണ പ്രവൃത്തികൾ ആരംഭിക്കാൻ തീരുമാനിച്ചത്. മാസങ്ങളോളം അതിർത്തി മേഖലയിൽ ഇരു രാജ്യവും യുദ്ധസമാനമായി സൈനിക നീക്കം നടത്തിയിരുന്നു. പതിവിന് വിപരീതമായി വർദ്ധിത വീര്യത്തോടെ ഇന്ത്യ സൈനിക നീക്കം നടത്തിയത് ചൈനയെ അമ്പരപ്പിച്ചിരുന്നു. ഒടുവിൽ ബീജിംഗ് സൈന്യത്തെ പിൻവലിക്കാൻ സമ്മതിക്കുകയായിരുന്നു.
ലഡാക്കിൽ നിർമ്മിക്കാൻ പദ്ധതിയിടുന്ന 37 ഹെലിപാഡുകളിൽ ഭൂരിഭാഗവും ഈ വർഷം അവസാനത്തോടെ പ്രവർത്തനക്ഷമമാകുമെന്ന് പ്രതീക്ഷിക്കുന്നു. അടുത്തിടെ ഇന്ത്യ സ്വന്തമാക്കിയ ചിനൂക്ക് സി എച്ച് 47 ഹെലികോപ്റ്ററുകൾക്ക് ഇറങ്ങാൻ കഴിയുന്ന ഹെലിപാഡുകളാണ് നിർമ്മിക്കുന്നത്. ഇതിന് പുറമേ സമാധാന കാലത്ത് ലഡാക്കിലേക്ക് ടൂറിസം വ്യാപിപ്പിക്കുവാനും ഇപ്പോഴത്തെ നിർമ്മിതികൾ കരുത്താവും. അതിർത്തി മേഖലയിൽ നിർമ്മിക്കുന്ന റോഡുകളുമായി ഇവ ബന്ധപ്പെടുത്തുകയും ചെയ്യും.
കഴിഞ്ഞ ആഴ്ചകളിൽ ഉദ്ദേശം 50,000 സൈനികരെ അതിർത്തി പ്രദേശങ്ങളിലേക്ക് ഇന്ത്യ മാറ്റിയതായി റിപ്പോർട്ടുകളുണ്ട്. ഇതോടെ ഇവിടങ്ങളിലെ മൊത്തം സൈനികരുടെ എണ്ണം 200,000 കവിഞ്ഞിരിക്കുകയാണ്. ഇത് കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 40 ശതമാനത്തിലധികം വർദ്ധനവാണ് സൂചിപ്പിക്കുന്നത്.