jj

ന്യൂഡല്‍ഹി: പെഗാസസ് ഫോൺ ചോർത്തൽ വിവാദത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്.

കോൺഗ്രസ് മുൻ ദേശീയ അദ്ധ്യക്ഷൻ രാഹുല്‍ ഗാന്ധിയുടെ ഫോണും ചോര്‍ത്തിയെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ട്. രാഹുലിന്റെ രണ്ട് മൊബൈല്‍ ഫോണുകള്‍ 2018 ജൂണ്‍ മുതല്‍ 2019 ജൂണ്‍ വരെ ചോർത്തിയെന്നാണ് ദി വയര്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. അദ്ദേഹത്തിന്റെ അഞ്ച് സുഹൃത്തുക്കളുടേയും രണ്ട് സഹായികളുടേയും ഫോണുകളും ചോര്‍ത്തിയവയിൽപ്പെടുന്നു.

.

മൂന്ന് പ്രമുഖ പ്രതിപക്ഷനേതാക്കളുടെ ഫോണുകള്‍ ചോര്‍ത്തിയെന്ന വിവരം കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.. കോണ്‍ഗ്രസ് അധ്യക്ഷനായിരുന്ന കാലത്താണ് രാഹുലിന്റെ ഫോണ്‍ ചോര്‍ത്തിയത്. എന്നാല്‍ രാഹുല്‍ ഗാന്ധിയുടെ അഞ്ച് സുഹൃത്തുക്കളില്‍ ആര്‍ക്കും തന്നെ രാഷ്രീയ- സാമൂഹിക ബന്ധങ്ങളുല്ലെന്നും ദി വയര്‍ റിപ്പോര്‍ട്ട് ചെയ്തു. ഫോണ്‍ ചോര്‍ത്തല്‍ സംബന്ധിച്ച് തനിക്ക് സൂചന ലഭിച്ചിരുന്നു എന്ന് രാഹുല്‍ ഗന്ധി പ്രതികരിച്ചു.

കേന്ദ്ര ഐ.ടി മന്ത്രി അശ്വനി വൈഷ്ണവ്, കേന്ദ്ര സഹമന്ത്രി പ്രഹാളാദ് സിംഗ് പട്ടേല്‍ എന്നിവരുടെ ഫോണുകളും ചോര്‍ത്തിയിട്ടുണ്ട്. പ്രഹാളാദ് സിംഗ് പട്ടേലുമായി അടുത്ത ബന്ധമുള്ള 18 പേരുടെ വിവരങ്ങളും ചോര്‍ത്തിയവരുടെ പട്ടികയിലുണ്ട്. ഇവര്‍ക്ക് പുറമേ രാഷ്ട്രീയ തന്ത്രജ്ഞന്‍ പ്രശാന്ത് കിഷേറിന്റെ ഫോണും ചോര്‍ത്തിയിട്ടുണ്ട്. മമതാ ബാനര്‍ജിയുടെ മരുമകന്‍ അഭിഷേക് ബാനര്‍ജി, മുന്‍ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ അശോക് ലവാസ എന്നിവരുടെ ഫോണും ചോര്‍ത്തിയവയില്‍ ഉള്‍പ്പെടുന്നു മുന്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിക്കെതിരേ ലൈംഗിക പീഡന ആരോപണം ഉന്നയിച്ച സ്ത്രീയുടേയും അവരുടെ അടുത്ത ബന്ധുക്കളുടെയും 11 ഫോണ്‍ നമ്പറുകളും ഈ പട്ടികയിലുണ്ടെന്നാണ് റിപ്പോര്‍ട്ട്

മോദി സര്‍ക്കാരിലെ മൂന്ന് മന്ത്രിമാര്‍, മൂന്ന് പ്രതിപക്ഷനേതാക്കള്‍, സുരക്ഷാ ഏജന്‍സികളുടെ നിലവിലുള്ളതും വിരമിച്ചതുമായ മേധാവികള്‍, 40 പത്രപ്രവര്‍ത്തകര്‍, ബിസിനസുകാര്‍ തുടങ്ങി ഇന്ത്യയിലെ മുന്നൂറോളം പ്രമുഖരുടെ ഫോണ്‍നമ്പറുകള്‍ നിരീക്ഷിക്കുകയോ ചോര്‍ത്തുകയോ ചെയ്തതായി ഇന്നലെയാണ് റിപ്പോർട്ടുകൾ പുറത്തുവന്നത്. ബി.ജെ.പി നേതാവ് സുബ്രഹ്മണ്യം സ്വാമി ഇത് സംബന്ധിച്ച് ആരോപണം ഉന്നയിച്ച് മണിക്കൂറുകൾക്കകമാണ് വാഷിംഗ്‌ടണ്‍ പോസ്റ്റ്', 'ദ ഗാര്‍ഡിയന്‍' 'ദ വയര്‍' എന്നീ മാദ്ധ്യമങ്ങൾ റിപ്പോർട്ട് പുറത്തുവിട്ടത്. എന്നാൽ ആരോപണങ്ങൾ കേന്ദ്രസർക്കാർ നിഷേധിച്ചിരുന്നു. കേന്ദ്ര ഐ.ടി മന്ത്രി അശ്വനി വൈഷ്ണവും പാർലമെന്റിൽ ഫോൺ ചോർത്തൽ ആരോപണങ്ങൾ നിഷേധിച്ചു.. മുൻ ഐ.ടി മന്ത്രി രവിശങ്കർ പ്രസാദും ആരോപണങ്ങൾക്കെതിരെ രംഗത്ത് വന്നു. രാജ്യത്തെ താറടിച്ചുകാണിക്കാനുള്ള ശ്രമം എന്നാണ് രവിശങ്കർ പ്രസാദ് ഇതിനോട് പ്രതികരിച്ചത്.