covid-antibodies

ലണ്ടൻ: കൊറോണ വെെറസിനെതിരായ ആന്റിബോഡികൾ കൊവിഡ് ബാധിച്ച് മുക്തരായവരുടെ രക്തത്തിൽ ഒമ്പത് മാസത്തോളം അവശേഷിക്കുമെന്ന് കണ്ടെത്തൽ. ഇറ്റാലിയൻ ന​ഗരത്തിൽ രണ്ടായിരത്തിലേറെ ആളുകളിൽ നടത്തിയ പഠനത്തിലാണ് ഇക്കാര്യം കണ്ടെത്തിയിരിക്കുന്നത്. രോഗ തീവ്രതയുമായോ കൊവിഡ് ലക്ഷണങ്ങളുമായോ ഇതിന് ബന്ധമില്ലെന്നും പഠനം ചൂണ്ടിക്കാട്ടുന്നു.

ഇറ്റലിയിലെ വോ പട്ടണത്തിലെ 3000 താമസക്കാരിൽ 85 ശതമാനത്തിലധികം പേർക്ക് കഴിഞ്ഞ വർഷം ഫെബ്രുവരി-മാർച്ച് മാസങ്ങളിൽ കൊവിഡ് ബാധിച്ചിരുന്നു. ഇവരിൽ 2020 മേയ്-നവംബർ മാസങ്ങളിൽ ആന്റിബോഡി നിലനിൽക്കുന്നുണ്ടോ എന്ന് കണ്ടെത്താൻ ടെസ്റ്റ് നടത്തി. ഈ ടെസ്റ്റിൽ ഫെബ്രുവരി-മാർച്ച് മാസങ്ങളിൽ രോഗ ബാധിതരായ ആളുകളിൽ 98.8 ശതമാനം പേരിലും ആന്റിബോഡികൾ കണ്ടെത്തി. ഇതുമായി ബന്ധപ്പെട്ട് ഇറ്റലിയിലെ പാദുവ സർവകലാശാല, ഇംപീരിയൽ കോളേജ് ലണ്ടൻ എന്നിവിടങ്ങളിലെ ​ഗവേഷകർ നടത്തിയ പഠനത്തിന്റെ വിവരങ്ങൾ നേച്ചർ കമ്മ്യൂണിക്കേഷൻ ജേർണലിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

കൊവിഡ് ലക്ഷണങ്ങൾ കാണിച്ചവരിലും കാണിക്കാത്തവരിലും ആന്റിബോഡിയുടെ അളവ് ​ഗണ്യമായി വ്യത്യാസപ്പെട്ടിരിക്കുന്നതിന് പഠനത്തിൽ ​ഗവേഷർക്ക് തെളിവുകളൊന്നും ലഭിച്ചിട്ടില്ല. രോ​ഗപ്രതിരോധ ശേഷി രോഗലക്ഷണങ്ങളെയും വെെറസ് ബാധയുടെ തീവ്രതയെയും ആശ്രയിക്കുന്നില്ല എന്ന് ഇത് സൂചിപ്പിക്കുന്നതായും റിപ്പോർട്ടുകൾ പറയുന്നു. ചിലരില്‍ ആന്റിബോഡിയുടെ അളവ് കൂടിയിരിക്കുന്നതായും ചിലരില്‍ കുറഞ്ഞിരിക്കുന്നതായും പഠനം രേഖപ്പെടുത്തുന്നു. ഇത് വ്യക്തിപരമായ സവിശേഷതകള്‍ക്ക് അനുസരിച്ചാണ് വ്യതിയാനപ്പെടുന്നതെന്നും ഗവേഷകര്‍ പറയുന്നു.

കൊവിഡ് ഭേദമായവരിൽ ആന്റിബോഡികൾ കാണുമെന്നതിനാൽ ചെറിയ സുരക്ഷിതത്വം നൽകുകയും രോഗ​പ്രതിരോധ ശേഷിക്ക് ഉത്തേജനം നൽകുകയും ചെയ്യും. എങ്കിൽ പോലും മാറ്റങ്ങള്‍ സംഭവിച്ച പുതിയ വൈറസുകള്‍ ഭീഷണി ഉയര്‍ത്തുന്ന സാഹചര്യത്തില്‍ ഒരിക്കല്‍ കൊവിഡ് വന്നവരില്‍ വീണ്ടും പിടിപെടാനുള്ള സാദ്ധ്യത വര്‍ദ്ധിക്കുകയാണ്. അതുകൊണ്ടു തന്നെ ഏറെ ജാ​ഗ്രത പുലർത്തേണ്ടത് അത്യാവശ്യമാണ്.