kk

തിരുവനന്തപുരം : ഫോണ്‍ ചോര്‍ത്തല്‍ വിവാദത്തില്‍ വരും ദിവസങ്ങളിൽ കൂടുതൽ ഉന്നതരുടെ പേരുവിവരം പുറത്തുവരുമെന്ന് മലയാളി മാദ്ധ്യമപ്രവർത്തകൻ ജെ. ഗോപീകൃഷ്ണന്റെ വെളിപ്പെടുത്തൽ. കൂടുതല്‍ കേന്ദ്രമന്ത്രിമാർ മുതല്‍ ആര്‍.എസ്.എസിന്റെ ഉന്നത നേതാക്കളുടെ രേഖകള്‍ ചോര്‍ത്തപ്പെട്ടതായി അന്താരാഷ്ട്ര മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ടെന്നും ഈ വിവരങ്ങള്‍ അടുത്തദിവസങ്ങളില്‍ പുറത്തുവരുമെന്നും ചാനൽ ചർച്ചയിൽ അദ്ദേഹം പറഞ്ഞു.

സുപ്രിം കോടതി ജഡ്ജിമാര്‍, സി.ബി.ഐ, ഇ.ഡി ഉദ്യോഗസ്ഥര്‍, ഇപ്പോള്‍ ഭരണഘടനാപദവിയിലിരിക്കുന്ന ഒരു മുതിര്‍ന്ന ഐ.എ.എസ് ഉദ്യോഗസ്ഥ എന്നിങ്ങനെ ഒന്നോ രണ്ടോ ദിവസത്തിനുള്ളില്‍ പട്ടികയിലെ കൂടുതല്‍ പേരുടെ പേരുകള്‍ പുറത്തുവരും. സര്‍ക്കാരിന് തലവേദനയുണ്ടാക്കുന്ന പേരുകള്‍ ഇനി വരാനിരിക്കുന്നതേ ഉള്ളൂ. അങ്ങനെ വരുമ്പോള്‍ വരും ദിവസങ്ങളില്‍ പാര്‍ലമെന്റിലും പുറത്തുമായി സര്‍ക്കാരിന് ഇക്കാര്യങ്ങള്‍ വിശദീകരിക്കേണ്ടിവരുമെന്നും ഗോപീകൃഷ്ണൻ പറഞ്ഞു.

സുപ്രീംകോടതി ജഡ്ജിമാരുടെ പേര് പുറത്തുവരുന്ന സാഹചര്യത്തില്‍ പ്രശാന്ത് ഭൂഷണെ പോലെയുള്ളവര്‍ കോടതിയില്‍ പോയി അന്വേഷണം ആവശ്യപ്പെട്ടാല്‍ ചിലപ്പോള്‍ കോടതി സ്വമേധയാ കേസെടുക്കാനും സാദ്ധ്യതയുണ്ടെന്നും ജെ ഗോപീകൃഷ്ണന്‍ കൂട്ടിച്ചേര്‍ത്തു. ഫോണ്‍ചോര്‍ത്തപ്പെട്ട പട്ടികയിലുള്ള ഇന്ത്യന്‍ മാദ്ധ്യമപ്രവര്‍ത്തകില്‍ ഒരാളാണ് ജെ ഗോപീകൃഷ്ണന്‍. അതേസമയം തന്റെ ഫോണ്‍ പെഗാസസ് വഴി ചോര്‍ത്തിയിട്ടുണ്ടോ എന്നത് സംബന്ധിച്ച് കൂടുതല്‍ ഫോറന്‍സിക് പരിശോധനകള്‍ക്ക് ശേഷമേ അറിയാന്‍ സാധിക്കൂ എന്നും അദ്ദേഹം വ്യക്തമാക്കി.