bomb-blast

ബാഗ്‌ദാദ്: ഇറാക്കിലെ ബാഗ്‌ദാദില്‍ മാര്‍ക്കറ്റിലുണ്ടായ ചാവേറാക്രമണത്തില്‍ 35 മരണം. അറുപത് പേര്‍ക്ക് പരിക്കേറ്റു. പലരുടെയും നില ഗുരുതരമാണ്. ബലിപെരുന്നാള്‍ വിപണി സജീവമായ മാര്‍ക്കറ്റില്‍ ഇന്നലെ രാത്രിയാണ് ഭീകരാക്രമണം ഉണ്ടായത്. അവസാനവട്ട ഒരുക്കങ്ങള്‍ക്കായി മാര്‍ക്കറ്റിലെത്തിയവരാണ് ഇരയായത്. ഭീകരാക്രമണത്തിന്‍റെ ഉത്തരവാദിത്തം ഐസിസ് ഏറ്റെടുത്തു.

അബു ഹംസ അല്‍-ഇറാഖി എന്ന ചാവേറാണ് ആക്രമണം നടത്തിയതെന്ന് ടെലഗ്രാം സന്ദേശത്തില്‍ ഐസിസ് അറിയിച്ചു. സ്ത്രീകളും കുട്ടികളും മരിച്ചവരില്‍ ഉള്‍പ്പെടുന്നു. പരിക്കേറ്റ പലരുടെയും നില അതീവഗുരുതരമായതിനാല്‍ മരണസംഖ്യ ഇനിയും ഉയരാമെന്നാണ് അധികൃതര്‍ പറയുന്നത്.

ഹീനമായ കുറ്റകൃത്യമാണ് ബലി പെരുന്നാള്‍ രാത്രിയില്‍ നടന്നതെന്ന് ഇറാക്ക് പ്രസിഡന്‍റ് ബര്‍ം സാലിഹ് പറഞ്ഞു. ജനം സന്തോഷത്തോടെ ആഘോഷിക്കുന്നത് ഇഷ്‌ടമില്ലാത്തവരാണ് ആക്രമണം നടത്തിയതെന്നും അദ്ദേഹം വ്യക്തമാക്കി. ഈ വര്‍ഷം മൂന്നാം തവണയാണ് ബാഗ്‌ദാദ് മാര്‍ക്കറ്റില്‍ സ്‌ഫോടനമുണ്ടാകുന്നത്.