കൊച്ചി: അഡ്വ എ ജയശങ്കറിനെ സി പി ഐ അംഗത്വത്തിൽ നിന്ന് പുറത്താക്കിയ നടപടിയിൽ പ്രതികരിച്ച് പിവി അൻവർ എംഎൽഎ. രാവിലെ യുഡിഎഫ് പരിപാടിയിലും, വൈകിട്ട് അർ എസ് എസ് ശാഖയിലും, രാത്രി ചാനൽ ചർച്ചയിലും പാർട്ടിയ്‌ക്കെതിരെ സംസാരിക്കുന്നയാളെ എടുത്തുമാറ്റിയ സി പിഐയ്ക്ക് അഭിവാദ്യങ്ങൾ എന്നാണ് പിവി അൻവറിന്റെ പ്രതികരണം.
ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് വിഷയത്തിൽ പ്രതികരിച്ചുകൊണ്ട് പിവി അൻവർ രംഗത്തെത്തിയത്. സോഷ്യൽ മീഡിയയിലൂടെയും, ചാനൽ ചർച്ചകളിലൂടെയും പാർട്ടിയെ മോശമാക്കുന്ന തരത്തിൽ അഭിപ്രായ പ്രകടനം നടത്തിയതിനാണ് ജയശങ്കറിനെ സി പി ഐയിൽ നിന്ന് ഒഴിവാക്കിയത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം
രാവിലെ എണ്ണീക്കുന്നു..
ഇന്ന് സി.പി.ഐ.എമ്മിനേയും ഇടതുപക്ഷത്തേയും എങ്ങനെ കുറ്റം പറയാൻ കഴിയും എന്ന് ആലോചിക്കുന്നു.ചാനൽ ജഡ്ജിമാരെ വിളിച്ച് ത്രെഡ് പങ്കുവയ്ക്കുന്നു..
നേരേ കുളിച്ചൊരുങ്ങി ഏതെങ്കിലും യു.ഡി.എഫ് പരിപാടിയിൽ പങ്കെടുത്ത് ഇടതുപക്ഷത്തെ തെറി പറയാൻ പോകുന്നു..
ഉച്ചയ്ക്ക് ശേഷം സ്വതന്ത്ര ഭാവമുള്ള ഏതെങ്കിലും തട്ടികൂട്ട് സംഘടന സർക്കാരിനെ ചീത്ത വിളിക്കാൻ സംഘടിപ്പിക്കുന്ന പരിപാടി ഉദ്ഘാടനം ചെയ്യുന്നു..
വൈകിട്ട് ഏതെങ്കിലും RSS ശാഖയിൽ പോയി ബൈഠക്കിലും രക്ഷാബന്ധനിലും പങ്കെടുക്കുന്നു..
രാത്രി ചാനൽ ജഡ്ജിമാർക്കൊപ്പം അൽപ്പം ചർച്ച.അവിടെയും പണി ഇടതുപക്ഷത്തെ കുരിശിൽ കയറ്റൽ.ഞാൻ സി.പി.ഐയും ഇടതുപക്ഷവുമാണെന്ന് പുട്ടിനൊക്കെ പീരയിടും പോലെയുള്ള ഇടയ്ക്കിടെയുള്ള ഓർമ്മപ്പെടുത്തൽ..!!
ഈ വിഴുപ്പിന്റെ ബോർഡ് എടുത്ത് മാറ്റിയ സി.പി.ഐക്ക് അഭിവാദ്യങ്ങൾ..