narendra-modi

ന്യൂഡല്‍ഹി: ബി ജെ പി അധികാരത്തിലെത്തി എന്നത് കോണ്‍ഗ്രസിന് ഇതുവരെ ദഹിച്ചിട്ടില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അസമിലും ബംഗാളിലും കേരളത്തിലും തോറ്റിട്ടും കോണ്‍ഗ്രസ് 'കോമ'യില്‍ നിന്ന് പുറത്തുകടന്നിട്ടില്ലെന്നും മോദി പരിഹസിച്ചു. ബി ജെ പിയുടെ പാര്‍ലമെന്‍ററി പാര്‍ട്ടി യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കൊവിഡ് പ്രതിസന്ധി രാഷ്‌ട്രീയ വിഷയമല്ല, മനുഷ്യത്വപരമായ വിഷയമാണ്. മഹാമാരിയില്‍ ആരും പട്ടിണികിടക്കില്ലെന്ന് സര്‍ക്കാര്‍ ഉറപ്പാക്കിയിട്ടുണ്ട്. ഡല്‍ഹിയില്‍ 20 ശതമാനം കൊവിഡ് മുന്‍നിരപ്പോരാളികള്‍ക്ക് ഇതുവരെ വാക്‌സിന്‍ ലഭിച്ചില്ലെന്നത് ദൗര്‍ഭാഗ്യകരമാണെന്നും മോദി പറഞ്ഞു.

സൗജന്യ റേഷന്‍ വിതരണം നടത്തുന്ന ജൂലായ് 24നും 25നും റേഷന്‍ കടകളിലേക്കു പോകണമെന്ന് എം പിമാരോട് പ്രധാനമന്ത്രി അഭ്യര്‍ത്ഥിച്ചു. കൊവിഡ് പോരാട്ടത്തില്‍ പ്രതിപക്ഷത്തിന്‍റെ പ്രചാരണങ്ങൾക്കെതിരെ ശബ്‌ദിക്കണമെന്നും അദ്ദേഹം എം പിമാരോട് പറഞ്ഞു.

കോണ്‍ഗ്രസിന്‍റെ പെരുമാറ്റം നിരുത്തരവാദപരവും ദൗര്‍ഭാഗ്യകരവുണ്. 60 വര്‍ഷം രാജ്യം ഭരിച്ചതിന്‍റെ അധികാരബോധമാണ് കോണ്‍ഗ്രസിന്. അധികാരത്തിന് അര്‍ഹതയുണ്ടെന്നാണ് കോണ്‍ഗ്രസിന്‍റെ ധാരണ. അതാണ് പ്രതിപക്ഷത്തിന്‍റെ ജോലികളില്‍ നിന്ന് അവരെ പിന്തിരിപ്പിക്കുന്നത്. ജനങ്ങള്‍ നമ്മളെ അധികാരത്തിലേറ്റിയ സത്യം അവര്‍ തിരിച്ചറിയുന്നില്ലെന്നും മോദി പരിഹസിച്ചു.

പ്രതിപക്ഷമെന്ന നിലയില്‍ ജനക്ഷേമ കാര്യങ്ങളിലാണ് കോണ്‍ഗ്രസ് ശ്രദ്ധിക്കേണ്ടത്. സത്യത്തില്‍ രാജ്യത്ത് വാക്‌സിന്‍ ദൗര്‍ലഭ്യമില്ല. എന്നിട്ടും മനപൂര്‍വം പ്രതികൂല സാഹചര്യം സൃഷ്‌ടിക്കുന്നു. എല്ലാ സ്ഥലത്തും തകര്‍ന്നടിയുമ്പോഴും നമ്മുടെ കാര്യത്തിലാണ് കോൺഗ്രസിന്‍റെ ശ്രദ്ധയെന്നും പ്രധാനമന്ത്രി എം പിമാരോട് പറഞ്ഞു.