ananya

തിരുവനന്തപുരം: ട്രാൻസ്‌ജെൻഡർ ആക്‌ടിവിസ്റ്റ് അനന്യകുമാരി അലക്‌സിനെ ഇടപ്പള്ളിയിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ആരോഗ്യമന്ത്രി വീണ ജോർജ് അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ടു. ആരോഗ്യ വകുപ്പ് ഡയറക്‌ടർക്ക് ഇതുസംബന്ധിച്ച് നിർദേശം നൽകിയതായി മന്ത്രിയുടെ ഓഫീസ് അറിയിച്ചു. ലിംഗമാറ്റ ശസ്ത്രക്രിയയെ കുറിച്ച് പഠിക്കാൻ വിദഗ്‌ദ്ധ സമിതിയെ നിയോഗിക്കാനും നിർദേശമുണ്ട്.

സംഭവത്തിൽ കളമശേരി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം ജൂണിൽ ശസ്ത്രക്രിയ നടന്നതിനുശേഷം ഒരു വർഷത്തോളമായി അനന്യയ്‌ക്ക് രക്തസ്രാവമുണ്ടായിരുന്നതായി സുഹൃത്തുക്കൾ പറയുന്നു. സാമ്പത്തിക ബുദ്ധിമുട്ടിൽ ആയതോടെ മാനസികമായി തകർന്നു. വീണ്ടും ശസ്ത്രക്രിയ ചെയ്‌തുതരണമെന്ന് മാത്രമാണ് ഡോക്‌ടറോട് ആവശ്യപ്പെട്ടിരുന്നത്. ഡോക്‌ടർ പറഞ്ഞതിന്‍റെ തെളിവുകൾ അനന്യ റെക്കോഡ് ചെയ്‌തിരുന്നുവെന്നും സുഹൃത്ത് ദയ പറയുന്നു.

അനന്യയുടെ മരണം ആത്മഹത്യയല്ലെന്ന് സുഹൃത്തും ട്രാൻസ്‌ജെൻഡർ ആക്‌ടിവിസ്റ്റുമായ ഹൈദി സന്ധ്യ ആരോപിച്ചു. ഇതുസംബന്ധിച്ച് മുഖ്യമന്ത്രിക്ക് പരാതി നൽകാനാണ് ട്രാൻസ്‌ജൻഡർ സംഘടനകളുടെ തീരുമാനം.