മുംബയ്: നീലചിത്ര നിർമ്മാണവുമായി ബന്ധപ്പെട്ട കേസിൽ അറസ്റ്റിലായ വ്യവസായി രാജ് കുന്ദ്രയുടെ ഭാര്യയും നടിയുമായ ശിൽപാ ഷെട്ടിക്ക് നിലവിൽ കേസിൽ പങ്കില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥർ. ശിൽപ്പയുടെ പങ്ക് സംബന്ധിച്ച് നിലവിൽ തെളിവില്ലെന്നും മുംബയ് ക്രൈംബ്രാഞ്ച് വ്യക്തമാക്കി.
രാജ്കുന്ദ്ര നിലവിൽ പൊലീസ് കസ്റ്റഡിയിലാണ്. വഞ്ചനാകുറ്റത്തിന് പുറമെ പൊതു സ്ഥലങ്ങളിൽ അശ്ലീല രംഗങ്ങളിൽ ഏർപെടൽ, അശ്ലീല സാഹിത്യം പ്രചരിപ്പിക്കലും പൊതു ഇടങ്ങളിലും പ്രദർശിപ്പിക്കലും തുടങ്ങിയ കുറ്റങ്ങളാണ് കുന്ദ്രയ്ക്കെതിരെ ചുമത്തിയത്.
ലണ്ടൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന അടുത്ത ബന്ധുവിന്റെ സ്ഥാപനത്തിന് വേണ്ടിയാണ് രാജ് കുന്ദ്ര പ്രവർത്തിക്കുന്നതെന്നാണ് പൊലീസ് കണ്ടെത്തൽ. ഇന്ത്യയിലേക്ക് നീലച്ചിത്രങ്ങൾ വിതരണം നടത്തുന്ന പ്രമുഖ കമ്പനിയാണിതെന്നും മുംബയ് പൊലീസ് പറഞ്ഞു.
നീലചിത്രങ്ങൾ നിർമിച്ച ശേഷം വിഡിയോകൾ ലണ്ടനിലേക്ക് അയച്ചുനൽകും. അവിടെനിന്ന് ആപ്പുകളിൽ അപ്ലോഡ് ചെയ്യും. ഒരു ആപ്പ് വിലക്കിയാൽ മറ്റു ആപ്പുകളിലൂടെ വിതരണം തുടരും.
18 മാസം മുമ്പാണ് കുന്ദ്ര ബിസിനസ് ആരംഭിച്ചതെന്ന് ജോയിന്റ് കമീഷണർ മിലിന്ദ് ബരാംബെ പറഞ്ഞു. ലോക്ക്ഡൗണിൽ ബിസിനസ് പടർന്നുപന്തലിച്ചതോടെ പ്രതിദിനം ലക്ഷങ്ങൾ വരുമാനമായി നേടി. യു.കെ
രാജ് കുന്ദ്ര വീഡിയോകൾ ഇന്ത്യയിൽനിന്ന് ആപ്പുകളിൽ അപ്ലോഡ് ചെയ്തിരുന്നില്ല. വി ട്രാൻസ്ഫർ വഴി വിദേശത്തേക്ക് അയച്ചുനൽകുകയും അവിടെവെച്ച് ആപ്പുകളിൽ അപ്ലോഡ് ചെയ്യുകയുമായിരുന്നു. വീഡിയോ ഉള്ളടക്കങ്ങളുടെ ചിത്രീകരണവും നിർമാണവുമെല്ലാം കുന്ദ്രയുടെ ഓഫിസിൽ വച്ചായിരുന്നു.
സ്ഥിരമായി വീഡിയോകൾ അപ്ലോഡ് ചെയ്യുന്ന ആപ്പുകൾക്ക് പുറമെ മറ്റു ആപ്പുകളും കുന്ദ്ര കൈകാര്യം ചെയ്തിരുന്നു. പ്ലാൻ ബി, ബോളിഫെയിം എന്നിങ്ങനെയാണ് അവർ അതിനെ വിളിച്ചിരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
താൻ നിയമം ലംഘിക്കുന്നതായും അതിനാൽ ആപ്പിന് ഗൂഗിൾ പ്ലേ സ്റ്റോറും ആപ്പിളും വിലക്കേർപ്പെടുത്തുമെന്നും കുന്ദ്രക്ക് അറിയാമായിരുന്നുവെന്നും പൊലീസ് പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട വാട്സാപ് ചാറ്റുകളും പൊലീസ് കണ്ടെടുത്തു.
രാജ് കുന്ദ്രയുടെ വളർച്ച ആരെയും അതിശയിപ്പിക്കുന്നതായിരുന്നു. നേരത്തേ പ്രതിദിനം രണ്ടും മൂന്നും ലക്ഷമാണ് വരുമാനമായി ലഭിച്ചിരുന്നതെങ്കിൽ പിന്നീട് പ്രതിദിനം ആറും ഏഴും ലക്ഷമായി ഉയർന്നു. എന്നാൽ രേഖകളിൽ പതിനായിരങ്ങൾ മാത്രമാണ് കാണിച്ചിരുന്നത്. കൃത്യമായ വരുമാനം കണക്കുകൂട്ടിയിരുന്നു. കണക്കുകളിലെ കള്ളകളിയും കുറ്റകൃത്യമായിരിക്കും. അതിനാൽ വിവിധ അക്കൗണ്ടുകളിലെ 7.5 കോടി രൂപ മരവിപ്പിച്ചു.