cpm

തൃശൂർ: കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിലെ പ്രതികളിൽ മൂന്നു പേരും സി പി എം അംഗങ്ങൾ. ഇവരിൽ രണ്ട് പേർ പാർട്ടി ലോക്കൽ കമ്മിറ്റി അംഗങ്ങളാണ്. മാനേജർ ആയിരുന്ന ബിജു കരീം, സെക്രട്ടറി ആയിരുന്ന ടി ആർ സുനിൽ കുമാർ, ചീഫ് അക്കൗണ്ടന്‍റ് സി കെ ജിൽസ് എന്നീ പ്രതികൾ പാർട്ടി അം​ഗങ്ങളാണെന്ന വിവരമാണ് പുറത്തുവന്നിരിക്കുന്നത്. ബിജു കരീം സി പി എം പൊറത്തിശേരി ലോക്കൽ കമ്മിറ്റി അംഗവും ടി ആർ സുനിൽ കുമാർ കരുവന്നൂർ ലോക്കൽ കമ്മിറ്റി അം​ഗവുമാണ്.

നൂറ് കോടിയുടെ വൻ വായ്‌പ തട്ടിപ്പ് കരിവന്നൂർ സഹകരണ ബാങ്കിൽ നടന്നുവെന്നാണ് കണ്ടെത്തൽ. 46 പേരുടെ ആധാരത്തിൽ എടുത്ത വായ്‌പയുടെ തുക ഒരു വ്യക്തിയുടെ അക്കൗണ്ടിലേക്ക് ട്രാൻസ്‌ഫർ ചെയ്‌തതടക്കം വൻ തട്ടിപ്പുകളാണ് ബാങ്കിൽ നടന്നത്.

സി പി എം നേതൃത്വത്തിലുള്ള ഭരണസമിതിയാണ് ബാങ്കിന്‍റെ തലപ്പത്തുണ്ടായിരുന്നത്. തട്ടിപ്പ് വിവരം കണ്ടെത്തിയതിനെ തുടർന്ന് 13 അം​ഗഭരണസമിതി പിരിച്ചു വിട്ടിരുന്നു. ബാങ്ക് സെക്രട്ടറിയടക്കം ആറ് ജീവനക്കാരെ പ്രതികളാക്കിയാണ് ഇരിങ്ങാലക്കുട പൊലീസ് കേസെടുത്തിരിക്കുന്നത്.

ബാങ്കിൽ വൻകിട ലോണുകൾ നൽകിയിരുന്നത് കമ്മിഷൻ വ്യവസ്ഥയിലെന്ന ആരോപണവുമായി ബി ജെ പി രം​ഗത്തെത്തിയിട്ടുണ്ട്. ഓരോ ലോണിനും പത്ത് ശതമാനം കമ്മിഷൻ ഈടാക്കിയെന്നും മുൻ ബ്രാഞ്ച് മാനേജർ ബിജു വഴി തേക്കടിയിൽ റിസോർട്ട് നിർമ്മിക്കാനാണ് ഈ പണം ശേഖരിച്ചിരുന്നതെന്നും ബി ജെ പി ആരോപിക്കുന്നു.

2019ൽ ബാങ്കിനെതിരെ തട്ടിപ്പ് ആരോപണവുമായി നാട്ടുകാർ രം​ഗത്ത് വന്നിരുന്നു. ഇതേ തുടർന്നാണ് രജിസ്ട്രാർ അന്വേഷണം നടത്തിയതും വൻ തട്ടിപ്പ് വിവരങ്ങൾ പുറത്തു വന്നതും. വായ്‌പ നൽകിയ വസ്തുക്കളിൽ തന്നെ വീണ്ടും വായ്‌പ നൽകിയും ക്രമം തെറ്റിച്ചു പല അക്കൗണ്ടുകളിലേക്കു പണം മാറ്റിയുമാണ് കരുവന്നൂർ ബാങ്കിൽ കോടികളുടെ തട്ടിപ്പ് നടന്നത്.