taliban-

കാബൂൾ : അഫ്ഗാനിസ്ഥാനിലെ കണ്ഡഹാറിൽ സ്പിൻ ബോൾഡക് ജില്ല പിടിച്ചെടുത്ത ശേഷം താലിബാൻ നൂറ് പേരെ ക്രൂരമായി കൊലപ്പെടുത്തിയതായി അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ജില്ല പിടിച്ചെടുത്തതിന് പിന്നാലെ നിരപരാധികളായ അഫ്ഗാനികളുടെ വീടുകൾ കൊള്ളയടിക്കുകയും ജനത്തെ ക്രൂരമായി കൊലപ്പെടുത്തുകയുമായിരുന്നു. എന്നാൽ താലിബാൻ ഇത് നിഷേധിച്ചിട്ടുമുണ്ട്.

അഫ്ഗാനിസ്ഥാനിൽ നിന്നും അമേരിക്ക സൈന്യത്തെ പിൻവലിച്ചതിന് പിന്നാലെ താലിബാൻ ആക്രമണത്തിന്റെ മൂർച്ച കൂട്ടുകയായിരുന്നു. രാജ്യത്തിന്റെ വടക്കൻ ഭാഗങ്ങളിൽ വളരെ വേഗമാണ് താലിബാൻ കീഴടക്കിയത്. അയൽരാജ്യമായ പാകിസ്ഥാനിൽ നിന്നും താലിബാൻ അളവറ്റ പിന്തുണ ലഭിക്കുന്നുണ്ട്. താജിക്കിസ്ഥാനുമായും പാകിസ്ഥാനുമായുമുള്ള അഫ്ഗാനിസ്ഥാന്റെ അതിർത്തി ഇപ്പോൾ താലിബാനാണ് നിയന്ത്രിക്കുന്നത്. ഒരു കാലത്ത് താലിബാന് ഏറ്റവും കൂടുതൽ തിരിച്ചടി നേരിടേണ്ടി വന്ന സ്ഥലമാണിത്. അഫ്ഗാനിസ്ഥാന്റെ 90 ശതമാനം അതിർത്തിയും തങ്ങൾ നിയന്ത്രിക്കുന്നു വെന്നാണ് താലിബാൻ അവകാശപ്പെടുന്നത്.

അതേസമയം രാജ്യത്തിന്റെ വിവിധ ഭാഗത്ത് നിന്നും താലിബാന്റെ ക്രൂരതകളെ കുറിച്ചുള്ള റിപ്പോർട്ടുകൾ വരുന്നുണ്ട്. പ്രദേശവാസികളെ നിർബന്ധമായി റിക്രൂട്ട് ചെയ്യുകയും പണം പിരിക്കുകയും ചെയ്യുന്നുണ്ട്. വരുമാനത്തിന്റെ ഒരു ഭാഗം തങ്ങൾക്ക് നൽകണമെന്നാണ് താലിബാൻ ജനങ്ങളോട് ആവശ്യപ്പെടുന്നത്. പ്രദേശത്തെ കടകളിൽ നിന്നും കപ്പം പിരിക്കാനും ആരംഭിച്ചിട്ടുണ്ട്. വലിയ തുക നൽകാനുള്ള ശേഷിയില്ലാത്ത ആളുകളെ ശാരീരികമായി ദ്രോഹിക്കുന്നുണ്ട്.