ggg

വാഷിംഗ്ടൺ: യു.എസിലെ മുൻനിര ഉദ്യോഗസ്ഥർക്കിടയിൽ ഹവാന സിൻഡ്രം പടർന്ന് പിടിക്കുന്നതായി റിപ്പോർട്ട്. 100 സി.എ.എ ഉദ്യോഗസ്ഥരുൾപ്പെടെ അമേരിക്കിലെ 200ഓളം ഉന്നത തല ഉദ്യോഗസ്ഥർക്കാണ് ഇതിനകം രോഗം സ്ഥിരീകരിച്ചത്. തലകറക്കവും കടുത്ത തലവേദനയും ഛർദ്ദിയുമാണ് ഹവാന സിൻഡ്രത്തിന്റെ പ്രധാന ലക്ഷണങ്ങൾ. എന്നാൽ അതിവേഗം പടർന്ന് പിടിക്കുന്ന രോഗത്തിന് പിന്നിൽ റഷ്യയാണോയെന്ന സംശയം ശക്തമാണ്. സംഭവത്തിൽ പങ്കില്ലെന്നാണ് റഷ്യയുടെ ഭാഷ്യം. ഉസാമ ബിൻ ലാദന്റെ താവളം കണ്ടെത്താനായി നിയമിച്ച സംഘത്തിൽ അംഗമായിരുന്ന മുതിർന്ന ഉദ്യോഗസ്ഥനെ ഹവാന സിൻഡ്രത്തിന്റെ ഉറവിടം കണ്ടെത്താനായി അമേരിക്ക നിയമിച്ച് കഴിഞ്ഞു.

ആസ്ട്രിയയിലെ വിയന്നയിലുള്ള യു.എസ് നയതന്ത്ര പ്രതിനിധികളിൽ കണ്ടെത്തിയ രോഗം അതിവേഗമാണ് മറ്റു കേന്ദ്രങ്ങളിലെയും യു.എസ് ഉദ്യോഗസ്ഥരിൽ പടർന്ന് പിടിക്കുന്നത്. നയതന്ത്ര പ്രതിനിധികൾക്ക് പുറമെ രഹസ്യവിഭാഗമായ സി.എ.എയിലും രോഗബാധ വ്യാപകമാണ്.

നേരത്തെ ക്യൂബ നടത്തിയ ആക്രമണമെന്ന നിഗമനത്തിലാണ് രോഗത്തിന് ഹവാന സിൻഡ്രം എന്ന് പേരിട്ടത്. 2016ൽ ക്യൂബൻ തലസ്ഥാനമായ ഹവാനയിലെ യു.എസ് എംബസി ഉദ്യോഗസ്ഥരിലാണ് ആദ്യം രോഗം കണ്ടെത്തിയത് പിന്നീട്, ചൈന, റഷ്യ, യൂറോപ്യൻ രാജ്യങ്ങൾ, എന്നിവിടങ്ങളിലെയും യു.എസ് സ്ഥാനപതി കാര്യാലയങ്ങളിലുള്ളവരിൽ രോഗം പടർന്ന് പിടിച്ചു. എന്നാൽ നിലവിൽ ക്യൂബയല്ല, ഇതിന് പിന്നിൽ റഷ്യൻ ഗൂഢാലോചനയാണെന്ന വാദം അമേരിക്കയിൽ ശക്തമാണ്.